കീവ്: ഒരിടവേളയ്‌ക്ക് ശേഷം യുക്രെയ്‌നിൽ വീണ്ടും റഷ്യ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. റഷ്യയുടെ തുടർച്ചയായ ആക്രമണങ്ങൾക്ക് വിധേയമായ കീവ് ഉൾപ്പെടെയുളള യുക്രെയ്ൻ നഗരങ്ങളിലെ ആശങ്കാജനകമായ വാർത്തകൾ അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നു തുടങ്ങിക്കഴിഞ്ഞു. കീവിലെ ഒട്ടുമിക്ക സ്ഥലങ്ങളിലെല്ലാം മിസൈലുകൾ പതിച്ചതായാണ് റിപ്പോർട്ടുകൾ. പാർക്കും ടവറുകളും കാൽനടപ്പാലങ്ങളും ഉൾപ്പെടെയുളള പൊതു ഇടങ്ങളിൽ പോലും മിസൈലുകൾ പതിച്ചതായി യുക്രെയ്ൻ അധികൃതർ വ്യക്തമാക്കി.
കീവിലേക്കുളള നിർണായക പാലം തകർത്തതിന്റെ പ്രതികാരമായിട്ടാണ് റഷ്യ ആക്രമണം കടുപ്പിച്ചത്. ഇതോടെ ഇവിടുത്തെ ജനജീവിതവും ദുരിതപൂർണമായിരിക്കുകയാണ്. തലങ്ങും വിലങ്ങും പായുന്ന മിസൈലുകൾക്കും ആയുധ വർഷങ്ങൾക്കുമിടയിൽ ജീവൻ രക്ഷിക്കാനുളള നെട്ടോട്ടത്തിലാണ് യുക്രെയ്ൻ ജനത.
ജനങ്ങൾ ഭീതിയിലായതിന്റെ തെളിവുകളും ആക്രമണത്തിന്റെ ദൃശ്യങ്ങളും യുക്രെയ്ൻ മാദ്ധ്യമങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പരമാവധി പുറംലോകത്ത് എത്തിക്കുന്നുണ്ട്. ഇത്തരത്തിലുളള ഒരു വീഡിയോ അന്താരാഷ്‌ട്ര തലത്തിൽ സജീവ ചർച്ചയായിക്കഴിഞ്ഞു. ആക്രമണ ഭീതിയിൽ റോഡിലൂടെ മൊബൈലിൽ വീഡിയോ സന്ദേശം അയച്ചു പരിഭ്രാന്തിയോടെ നീങ്ങുന്ന യുവതിക്ക് തലയ്‌ക്ക് മുകളിലൂടെ സ്‌ഫോടക വസ്തു തൊട്ടുപിന്നിലേക്ക് പതിക്കുന്നതാണ് വീഡിയോ. യുവതിയുടെ മൊബൈൽ വീഡിയോ റെക്കോഡിംഗിൽ ഇത് കൃത്യമായി റെക്കോഡ് ചെയ്യപ്പെട്ടിരുന്നു. ഈ ദൃശ്യങ്ങളാണ് യുക്രെയ്ൻ മാദ്ധ്യമമായ നെക്സ്റ്റ ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
തലനാരിഴയ്‌ക്ക് യുവതി രക്ഷപെടുന്നതും നിലവിളിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. കീവിൽ നിന്നുളള ദൃശ്യമാണെന്ന് നെക്സ്റ്റ കുറിച്ചിട്ടുണ്ട്. കീവ് ഉൾപ്പെടെയുളള നഗരങ്ങളിൽ എൺപതിലധികം മിസൈലുകൾ റഷ്യ തൊടുത്തതായാണ് യുക്രെയ്ൻ പുറത്തുവിടുന്ന വിവരം.
A girl was recording a video message in #Kyiv and was hit by an explosive wave. pic.twitter.com/LJIX5iDmWK
— NEXTA (@nexta_tv) October 10, 2022















