തിരുവനന്തപുരം: നിയമ വിരുദ്ധമായി രണ്ട് സ്വാശ്രയ സ്ഥാപനങ്ങൾക്ക് എംബിഎ കോഴ്സ് നൽകിയ കേരള സർവകലാശാല നടപടി വിവാദത്തിൽ. കോഴ്സുകൾക്ക് AICTE അനുമതി ഇല്ലാതെയാണ് ചട്ടവിരുദ്ധമായി സായാഹ്ന കോഴ്സ് അനുവദിച്ചത്. ഉന്നത വിദ്യാഭ്യാസം ലക്ഷ്യമാക്കി രജിസ്റ്റർ ചെയ്തിട്ടുള്ള സൊസൈറ്റികൾക്കും ട്രസ്റ്റുകൾക്കും മാത്രമേ യൂണിവേഴ്സിറ്റി അഫിലിയേഷനും കോഴ്സുകളും അനുവദിക്കാൻ പാടുള്ളുവെന്ന വ്യവസ്ഥ ലംഘിച്ചു.
കേരള സർവകലാശാല എഐസിടിഇയുടെ അനുമതി കൂടാതെ രണ്ട് സ്വാശ്രയ സ്ഥാപനങ്ങൾക്കാണ് ചട്ടവിരുദ്ധമായി സായാഹ്ന കോഴ്സ് അനുവദിച്ചത്. കേരള യൂണിവേഴ്സിറ്റിയുടെ ക്യാമ്പസിൽ മാത്രം നേരിട്ട് നടത്തുന്ന എംബിഎ പ്രോഗ്രാം ആദ്യമായാണ് സർവകലാശാലയ്ക്ക് പുറത്തുള്ള സ്വാശ്രയ സ്ഥാപനങ്ങൾക്ക് അനുവദിച്ചിരിക്കുന്നത്. ഹിന്ദുസ്ഥാൻ ലാറ്റക്സിന്റെ ഉടമസ്ഥതയിലുള്ള എച്ച്.എൽ.എൽ. മാനേജ്മെൻറ് അക്കാദമി, തിരുവനന്തപുരം മൺവിള കാർഷിക സഹകരണ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങൾക്കാണ് കോഴ്സ് നൽകൽ. സർവകലാശാല പഠന വകുപ്പിൽ നടത്തുന്ന Credit and Semester Scheme കോഴ്സുകൾ സർവകലാശാലയ്ക്ക് പുറത്തുള്ള കോളേജുകൾക്ക് അനുവദിക്കാൻ വ്യവസ്ഥയില്ല. മാത്രമല്ല ഇത് സിഎസ്എസ് കോഴ്സിന്റെ അക്കാദമിക് ഗുണനിലവാരം തകർക്കുമെന്നും ആക്ഷേപമുണ്ട്.
സർവകലാശാല ഫീസിന്റെ ഇരട്ടി ഫീസാണ് ഓരോ സെമെസ്റ്ററിനും സ്വാശ്രയ സ്ഥാപനങ്ങൾ ഈടാക്കുന്നത്. പ്രവേശനത്തിനുള്ള അപേക്ഷകൾ സ്ഥാപനങ്ങൾ നേരിട്ട് സ്വീകരിച്ചുതുടങ്ങി. ചട്ടങ്ങൾക്ക് വിരുദ്ധമായി രണ്ടു സ്വാശ്രയ സ്ഥാപനങ്ങൾക്ക് അനുവദിച്ച എംബിഎ കോഴ്സ് നിർത്തലാക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഗവർണർക്കും എഐസിടിഇ ചെയർമാനും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി നിവേദനം നൽകി.
Comments