മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ യൂറോപ്പ് സന്ദർശനം തുടക്കം മുതൽ വിാദമായിരുന്നു. വിദേശയാത്ര എന്നതിനപ്പുറം മന്ത്രിമാർ നടത്തിയത് വിനോദയാത്ര ആണെന്നായിരുന്നു പ്രധാന വിമർശനം. ഭാര്യയെയും മകളെയും കൊച്ചുമകനെയും കൂട്ടിയുള്ള മുഖമന്ത്രിയുടെ യാത്ര അധികാരദുർവ്വിനിയോഗത്തിന്റെ ഉദാഹരണമാണെന്ന് ആരോപണം ഉണ്ട്. യുറോപ്പ് സന്ദർശനത്തിന് പോയ മന്ത്രിമാരിൽ ഒരാളാണ് പി. രാജീവ്. വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമിടയിൽ യാത്രയുടെ അനുഭവ കുറിപ്പുമായി എത്തിയിരിക്കുകയാണ് മന്ത്രി പി.രാജീവ്. ഓരോ പരിപാടിയും വിശദമായി എഴുതാതെ തന്നെ ദീർഘമാണീ കുറിപ്പ് എന്നു പറഞ്ഞു തുടങ്ങി കൊണ്ടാണ് മന്ത്രിയുടെ അനുഭവം പങ്കുവെച്ചിരിക്കുന്നത്. ലണ്ടനിൽ നിന്നും ഖത്തറിലേക്കുള്ള വിമാനയാത്രയ്‌ക്കിടെ എഴുതിയതാണ് കുറിപ്പെന്നും മന്ത്രി പറയുന്നു.
മന്ത്രിയുടെ കുറിപ്പിലെ ചില ഭാഗങ്ങൾ നോക്കാം,
‘നോർവ്വേയിലെ ഫിഷറീസ് ആൻഡ് ഓഷ്യൻ പോളിസി മന്ത്രിയുമായി ചർച്ച നടത്തി. 1952-ലെ നീണ്ടക്കരയിലെ ഇന്ത്യൻ നോർവ്വീജിയൻ പദ്ധതി മുതൽ മത്സ്യ രംഗത്തുള്ള സഹകരണം മുതൽ ആധുനിക മീൻ വളർത്തൽ, മത്സ്യ ബന്ധനം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചയിൽ ഉന്നയിക്കപ്പെട്ടു. കടലിനുള്ളിൽ മത്സ്യം ടണലുകളിൽ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് വളർത്തുന്നതിലും ആഴക്കടൽ മത്സ്യ ബന്ധനത്തിന് അത്യാധുനിക എ ഐ സംവിധാനം ഉൾപ്പെടെ ഉപയോഗിക്കുന്നതിലും സഹകരിക്കാമെന്ന് അവർ വ്യക്തമാക്കി’ എന്നാണ് മന്ത്രിയുടെ അവകാശവാദങ്ങളിൽ ഒന്ന്.
‘നോർവ്വീജിയൻ ജിയോ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പോയി. പ്രകൃതിക്ഷോഭങ്ങളെ നേരിടൽ, തുരങ്കപ്പാത നിർമ്മാണം, തീര ശോഷണം എന്നീ മേഖലകളിൽ കേരളവുമായി സഹകരിച്ചു പ്രവർത്തിക്കാൻ നോർവീജിയൻ ജിയോ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് താൽപര്യം പ്രകടിപ്പിച്ചു. ഏഴു കിലോമീറ്റർ അടിയിലെ പാറയുടെ സ്വഭാവത്തെ മനസ്സിലാക്കുന്നതിനുള്ള സാങ്കേതിക വിദ്യയാണ് ലഡാക്കിൽ ഉപയോഗിക്കുന്നത്. നോർവ്വേയിൽ നൂറുകണക്കിന് തുരങ്ക പാതകളുണ്ട്. 23 കിലോമീറ്റർ നീളമുള്ളതും വിവിധ പാതകൾ ചേരുന്ന റൗണ്ടുകൾ ഉൾപ്പെടെയുള്ള തുരങ്കപ്പാത വരെയുണ്ട്.
കേരളത്തിൽ സമീപകാലത്തുണ്ടായ പ്രകൃതി ദുരന്തങ്ങളെ വിശദീകരിച്ച മുഖ്യമന്ത്രി എൻജിഐയുടെ പദ്ധതികൾ കേരളത്തിനു സഹായകരമാകുമെന്ന് അഭിപ്രായപ്പെട്ടു. പ്രളയ മാപ്പിങ്ങിലും ആവശ്യമായ സാങ്കേതിക ഉപദേശം നൽകാമെന്ന് എൻജിഐ വ്യക്തമാക്കി.
വിദഗ്ദരുടെ കേരള സന്ദർശനത്തിനു ശേഷം സർവ്വകലാശാലകളും ഗവേഷണ സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്ന കാര്യം പരിഗണിക്കാമെന്നും ഡൊമനിക് ലെയ്ൻ വ്യക്തമാക്കി’ എന്ന് പി.രാജീവ് പറയുന്നു.
‘ലണ്ടനിലെ നാഷണൽ ഹെൽത്ത് സർവ്വീസുമായി ആരോഗ്യ മന്ത്രിയും ബ്രിട്ടീഷ് എഡ്യുക്കേഷൻ കൗൺസിലുമായി വിദ്യാഭ്യാസ മന്ത്രിയും ചർച്ച നടത്തി. മുഖ്യമന്ത്രിയ്‌ക്കൊപ്പം ഞാനും ഗ്രഫീൻ ധാരണാപത്രം ഒപ്പുവെയ്‌ക്കുന്ന ചടങ്ങിൽ അതേ സമയം പങ്കെടുത്തു. നാലു ലോകോത്തര സർവ്വകലാശാലകളുമായി ഡിജിറ്റൽ സർവ്വകലാശാല ഗ്രഫീൻ ധാരണാപത്രം ഒപ്പുവെച്ചത് ചരിത്ര സംഭവമാണ്’ -എന്നിങ്ങനെ നീളുന്നു പി.രാജീവിന്റെ കുറിപ്പിലെ അവകാശവാദം.
Comments