കൊച്ചി: കേരളം ഞെട്ടിയ ആഭിചാര കൊലപാതകങ്ങളിൽ കൂടുതൽ അന്വേഷണം നടത്താൻ ഒരുങ്ങി പോലീസ്. കേസുമായി ബന്ധപ്പെട്ട പല വിവരങ്ങളും ഇപ്പോഴും ദുരൂഹമായി തുടരുന്ന സാഹചര്യത്തിലാണ് കൂടുതൽ അന്വേഷണം. കേസിലെ മുഖ്യപ്രതിയായ ഷാഫി മുൻപും സമാനമായ കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ടോയെന്നും പരിശോധിക്കേണ്ടതുണ്ടെന്ന് കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു പറഞ്ഞു.
കടവന്ത്രയിൽ നിന്ന് കാണാതായ പത്മയുടെ സഹോദരിയാണ് ആദ്യം പരാതി നൽകുന്നത്. കാണാതാകുന്ന സമയത്ത് ഏത് നിറത്തിലുളള സാരിയാണ് പത്മ ധരിച്ചത് എന്ന് പോലും പരാതി നൽകിയ സഹോദരിക്ക് അറിയുമായിരുന്നില്ല. ഇത് തുടക്കത്തിൽ പോലീസിന് വെല്ലുവിളിയായിരുന്നു. പക്ഷെ സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എസ്.ശശിധരന്റെ മനസിൽ കേസിലെ അസ്വാഭാവികത ഒരു ചോദ്യചിഹ്നമായി രൂപം കൊണ്ടു. അവിടെ നിന്നാണ് പ്രത്യേക സംഘത്തെ സജ്ജമാക്കി ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ ശേഖരിക്കാൻ തീരുമാനിച്ചത്.
എളംകുളം ഭാഗത്ത് നിന്നാണ് നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ആദ്യം ലഭിച്ചത്. പത്മത്തെ ഷാഫി സ്‌കോർപിയോ വാഹനത്തിൽ കയറ്റിക്കൊണ്ടുപോകുന്ന അവ്യക്തമായ ദൃശ്യങ്ങളായിരുന്നു ഇത്. സ്‌കോർപിയോയുടെ നമ്പർ മനസിലാക്കി ഉടമസ്ഥരെ കണ്ടുപിടിക്കാനായിരുന്നു പോലീസിന്റെ ആദ്യ നീക്കം. ഇതാണ് ആദ്യ പ്രതി റഷീദ് എന്ന് വിളിക്കുന്ന ഷാഫിയിലേക്ക് എത്തിച്ചത്.
ഇയാളെ ചോദ്യം ചെയ്‌തെങ്കിലും ഒന്നും പുറത്തേക്ക് വന്നില്ല. അതുകൊണ്ടു തന്നെ ടവർ ലൊക്കേഷൻ ഉൾപ്പെടെയുളള മറ്റ് ശാസ്ത്രീയ മാർഗങ്ങളിലേക്ക് പോലീസ് കടന്നു. ഈ ശാസ്ത്രീയമായ അന്വേഷണമാണ് പത്തനംതിട്ടയിലേക്ക് എത്തിച്ചത്. കൊച്ചിയിൽ നിന്ന് പത്തനംതിട്ട വരെയുളള റോഡിലെ സിസിടിവി ദൃശ്യങ്ങൾ കേസിന് വേണ്ടി ശേഖരിച്ചു. ഇലന്തൂരിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഇവർ അവിടെ എത്തിയതായി ബോധ്യപ്പെട്ടു. തുടർന്നാണ് ഭഗവൽ സിംഗിനെയും ഭാര്യയെയും ചോദ്യം ചെയ്തത്. ഇവർ കാര്യങ്ങൾ സമ്മതിക്കുകയും ചെയ്തു.
പല കാര്യങ്ങൾ ചോദിച്ചെങ്കിലും ഒന്നും സമ്മതിക്കാത്ത നിലപാടിലായിരുന്നു ഷാഫിയെന്ന് പോലീസ് പറയുന്നു. ആറാം ക്ലാസ് വരെയാണ് ഇയാൾ പഠിച്ചത്. ചെയ്യാത്ത ജോലിയില്ല, താമസിക്കാത്ത ജില്ലയില്ല, കറങ്ങാത്ത സ്ഥലമില്ല. കല്യാണം കഴിഞ്ഞ് കുട്ടികളും ഉണ്ട്. ഫേസ്ബുക്ക് പ്രൊഫൈൽ ഉണ്ടാക്കിയാണ് ഭഗവൽ സിംഗിനെയും ഭാര്യയെയും വീഴ്‌ത്തിയത്. ഒരു പ്രൊഫൈൽ ചിത്രം പോലും അതിൽ ഇല്ല. പൂക്കളാണ് പ്രൈഫൈൽ ഡിപി. എന്നിട്ടും ഇയാൾ പറയുന്നത് പൂർണമായി അംഗീകരിക്കുന്ന നിലയിലേക്ക് കുടുംബം എത്തുകയായിരുന്നു. അത്ര വിദഗ്ധമായിട്ടാണ് ഷാഫി കഥകൾ തയ്യാറാക്കിയിരുന്നതെന്ന് പോലീസ് പറഞ്ഞു.















