ചാവക്കാട്: സർക്കാരിന്റെ നിരോധന നടപടിയെ വെല്ലുവിളിച്ച് ചാവക്കാട് പ്രകടനവുമായി ഇറങ്ങിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തു. നിരോധനത്തിന് പിന്നാലെ സെപ്തംബർ 28 നാണ് ഇവർ പ്രകടനം നടത്തിയത്. ചാവക്കാട് പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
അഞ്ചങ്ങാടി ബ്ലാങ്ങാട് തെരുവത്തു വീട്ടിൽ ഷഫീദ്, അഞ്ചങ്ങാടി സ്വദേശികൾ ആയ കുട്ടൻ പറമ്പത്ത് ഷാജഹാൻ, പുളിക്കൽ ഇബ്രാഹിം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചാവക്കാട് കടപ്പുറം മുതൽ അഞ്ചങ്ങാടി വരെയായിരുന്നു പ്രകടനം. കലാപ ആഹ്വാനത്തിനും കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നതിനും ഉള്ള യുഎപിഎ വകുപ്പ് പ്രകാരമാണ് കേസ്. പ്രകടനത്തിൽ പങ്കെടുത്ത ചിലർ കൂടി ഇനിയും പിടിയിലാകാനുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമം പോലീസ് തുടരുകയാണ്.
നേരത്തെ പോപ്പുലർ ഫ്രണ്ടിന്റെ ചാവക്കാട്ട് ജില്ലാ കമ്മിറ്റി ഓഫീസ് പോലീസ് സീൽ ചെയ്തിരുന്നു. നിരോധനത്തിന് പിന്നാലെ ഇടുക്കി ബാലൻപിളള സിറ്റിയിലും പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ നേരത്തെ പ്രകടനവുമായി തെരുവിൽ ഇറങ്ങിയിരുന്നു. ഇവർക്കെതിരെയും നെടുങ്കണ്ടം പോലീസ് കേസെടുത്തിട്ടുണ്ട്.
രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാകുന്ന തരത്തിൽ പ്രവർത്തിച്ചതിനാണ് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത്. എൻഐഎ റെയ്ഡിൽ പ്രതിഷേധിച്ച് കേരളത്തിൽ ഹർത്താൽ ആഹ്വാനം ചെയ്തതിനും കലാപം നടത്താൻ ശ്രമിച്ചതിനും അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കെതിരെയും യുഎപിഎ ചുമത്തിയിട്ടുണ്ട്.
പോപ്പുലർ ഫ്രണ്ട് നിരോധനം കേരളത്തിൽ അട്ടിമറിക്കാൻ സർക്കാരും പോലീസും ഒത്താശ ചെയ്യുന്നുവെന്ന് ബിജെപി ഇന്നും ചൂണ്ടിക്കാട്ടിയിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ പൂർണമായി സീൽ ചെയ്‌തെങ്കിലും കേരളത്തിൽ പോലീസ് പലയിടത്തും മെല്ലപ്പോക്ക് തുടരുകയാണെന്ന് ബിജെപി പറയുന്നു.
Comments