എറണാകുളം : കേരള ബ്ലാസ്റ്റേഴ്‌സ് ടീം ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്. ബസിൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനകൾക്ക് ശേഷമാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി. ടൂറിസ്റ്റ് ബസുകൾക്കെതിരെ അധികൃതർ നടപടി കടുപ്പിച്ചതിന് പിന്നാലെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ബസിനെതിരെയും നടപടി സ്വീകരിച്ചത്.
അഞ്ച് നിയമ ലംഘനങ്ങളാണ് ബസിൽ കണ്ടെത്തിയിരിക്കുന്നത്.ബസ്സിന്റെ ടയറുകൾ അപകടാവസ്ഥയിൽ ആയിരുന്നുവെന്നാണ് ഒരു കണ്ടെത്തൽ. ടയർ പൊട്ടി ട്യൂബ് കാണുന്ന നിലയിലായിരുന്നു.റിയർ വ്യൂ മിറർ തകർന്നിരുന്നു . ഫസ്റ്റ് എയ്ഡ് ബോക്‌സിൽ മരുന്നുകളുണ്ടായിരുന്നില്ല. ബസിന്റെ ബോണറ്റും തകർന്ന അവസ്ഥയിലായിരുന്നു.ഇതിന് പുറമെ ബസിന്റെ സുരക്ഷയിൽ ഗുരുതര വീഴ്ചയുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു.
അപകടകരമായ നിലയിൽ സ്റ്റിക്കർ പതിച്ചതും ഫിറ്റ്‌നസ് റദ്ദാക്കാൻ കാരണമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പനമ്പിളി നഗറിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലനം നടക്കുന്നത്. ഇവിടെ എത്തിയാണ് ഉദ്യോഗസ്ഥർ ബസിൽ പരിശോധന നടത്തിയത്. പ്രശ്‌നങ്ങൾ പരിഹരിക്കാൻ 14 ദിവസത്തെ സമയം ബസ് ഉടമകൾക്ക് നൽകിയിട്ടുണ്ട്. അതുവരെ ബസ് നിരത്തിലറിക്കി സർവീസ് നടത്താൻ പാടില്ലെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.















