കൊൽക്കത്ത: ബംഗാൾ അദ്ധ്യാപക നിയമന കുഭകോണ കേസിൽ തൃണമൂൽ എംഎൽഎയ്‌ക്ക് തിരിച്ചടി. എംഎൽഎയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മാണിക് ഭട്ടാചാര്യ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ അനിരുദ്ധ ബോസും വിക്രം നാഥും അടങ്ങുന്ന ബെഞ്ചാണ് ഹർജി തള്ളിയത്. തന്റെ അഭിഭാഷകരെ കാണാൻ അനുവദിക്കണമെന്ന ഹർജിയും കോടതി നിരസിച്ചു. ഉചിതമായ കോടതിക്ക് മുമ്പാകെ അപേക്ഷ നൽകണമെന്നും കോടതി നിർദേശിച്ചു.
പ്രൈമറി സ്‌കൂൾ അദ്ധ്യപകരുടെ നിയമനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് തൃണമൂൽ എംഎൽഎ മാണിക് ഭട്ടാചാര്യയെ അറസ്റ്റ് ചെയ്തത്. ഇതിനെ ചോദ്യം ചെയ്താണ് ഭട്ടാചാര്യ സുപ്രീം കോടതിയെ സമീപിച്ചത്. നിയമവിരുദ്ധമായാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും ഉടൻ തന്നെ വിട്ടയ്‌ക്കണമെന്നുമാണ് ഭട്ടാചാര്യ ആവശ്യപ്പെട്ടത്.
കേസിലെ പ്രധാനിയാണ് ഭട്ടാചാര്യയെന്ന് ഇഡി സുപ്രീം കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ 11-ന് ഇയാളെ 14 ദിവസത്തെ കസ്റ്റഡിയിൽ വിട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കള്ളപ്പണം വെളുപ്പിക്കൽ കേസിലെ സൂത്രധാരനാണ് ഇയാളെന്ന് തെളിഞ്ഞത്. 2011 മുതൽ തുടർച്ചയായി പത്ത് വർഷം പശ്ചിമ ബംഗാൾ പ്രൈമറി എഡ്യുക്കേഷൻ തലവനായിരുന്നു. ഈ കാലയളവിൽ 58,000 അദ്ധ്യപകരെ നിയമിച്ചതായും അന്വേഷണ സംഘം കണ്ടെത്തി. കേസ് വഴി തെറ്റിക്കാനുള്ള ശ്രമങ്ങളും ഇയാൾ നടത്തിയിരുന്നു.
അഴിമതി കേസിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെ ടിഎംസി നേതാവാണ് ഭട്ടാചാര്യ. മുൻ വിദ്യാഭ്യാസ മന്ത്രിയും ടിഎംസി നേതാവുമായ പാർത്ഥാ ചാറ്റർജിയെയും കൂട്ടാളി അർപിത മുഖർജിയെയയും കഴിഞ്ഞ ജൂലൈ 23-നാണ് അറസ്റ്റ് ചെയ്തത്.
Comments