ജമ്മു: ജമ്മു മുനിസിപ്പൽ കോർപ്പറേഷന്റെ (ജെഎംസി) മേയറായി ബിജെപിയുടെ രജീന്ദർ ശർമയും ഡെപ്യൂട്ടി മേയറായി ബൽദേവ് സിംഗ് ബില്ലോറിയയും തിരഞ്ഞെടുക്കപ്പെട്ടു. മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങൾക്കായി ബി.ജെ.പിയും കോൺഗ്രസും നേർക്കുനേർ മത്സരിച്ചെങ്കിലും രഹസ്യ ബാലറ്റിൽ നിന്ന് ഓപ്പൺ ബാലറ്റിലേക്ക് വോട്ട് ചെയ്യുന്ന രീതി മാറ്റിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കോർപ്പറേറ്റർമാർ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു.കോൺഗ്രസ് മേയർ സ്ഥാനാർത്ഥി ദ്വാരക നാഥ് ചൗധരിക്ക് ഒരു വോട്ട് ലഭിച്ചു. രാജീന്ദർ ശർമയെ മേയറായും ബൽദേവ് സിങ് ഡെപ്യൂട്ടി മേയറായും തിരഞ്ഞെടുക്കപ്പെട്ടതായി ജെഎംസി കമ്മീഷണർ രാഹുൽ യാദവ് പിടിഐയോട് പറഞ്ഞു.
മേയർ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ ആകെ 59 വോട്ടുകൾ പോൾ ചെയ്തു. ബിജെപി സ്ഥാനാർത്ഥി രജീന്ദർ ശർമ്മ്ക്ക് 57 വോട്ടുകൾ കിട്ടി. ഒരു വോട്ട് അസാധുവായി പ്രഖ്യാപിക്കപ്പെട്ടു, ഒരു വോട്ട് കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ലഭിച്ചു. ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് ബിജെപി സ്ഥാനാർത്ഥി കോൺഗ്രസിലെ സോണിക ശർമ്മയെ പരാജയപ്പെടുത്തി. നിലവിലെ മേയർ ചന്ദർ മോഹൻ ഗുപ്തയും ഡെപ്യൂട്ടി പൂർണിമ ശർമയും രാജിവെച്ചതിനെത്തുടർന്ന് കഴിഞ്ഞ മാസം ഈ സ്ഥാനങ്ങൾ ഒഴിഞ്ഞുകിടക്കുകയായിരുന്നു. 75 അംഗ ജമ്മു മുനിസിപ്പൽ കോർപ്പറേഷനിൽ ബിജെപിക്ക് 44 കോർപ്പറേറ്റർമാരും കോൺഗ്രസിന് 13 കോർപ്പറേറ്റർമാരും ബാക്കിയുള്ളവർ സ്വതന്ത്രരുമാണ്.
ഒക്ടോബർ 17 ന് നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന്റെ അവസാന ദിവസം ഇരു പാർട്ടികളിലെ രണ്ട് സ്ഥാനാർത്ഥികൾ വീതം വീതം പത്രിക സമർപ്പിച്ചു. ബി.ജെ.പിയുടെ രജീന്ദർ ശർമ്മ, ബൽദേവ് സിംഗ്, കോൺഗ്രസിന്റെ ദ്വാരക നാഥ് ചൗധരി, സോണിക ശർമ്മ എന്നിവരാണ് പത്രിക സമർപ്പിച്ചത്. 13 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം 2018 ഒക്ടോബർ 8 മുതൽ 16 വരെ നാല് ഘട്ടങ്ങളിലായി നടന്ന ്തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചതിനെ തുടർന്ന് 2018 നവംബർ 15 ന് ചന്ദർ മോഹൻ ഗുപ്തയും പൂർണിമ ശർമ്മയും അതാത് സ്ഥാനങ്ങൾ ഏറ്റെടുത്തു. നിലവിലെ കൗൺസിൽ അടുത്ത വർഷം അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കുകയാണ്.
Comments