ലണ്ടൻ: എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമിട്ട് ഋഷി സുനക് മത്സരിക്കുമെന്ന് ഉറപ്പായി. മുൻ പ്രധാമന്ത്രി ബോറിസ് ജോൺസൻ മത്സരിക്കാൻ സാദ്ധ്യതയുണ്ടെന്ന വാർത്തകൾക്കൊപ്പം ഋഷി സുനകുമായി ധാരണയിലെത്തിയെന്ന അഭ്യൂഹവും പരന്നിരുന്നു. ഇതിനെല്ലാം വിരാമമിട്ടാണ് മത്സരിക്കുമെന്ന തീരുമാനം അറിയിച്ചത്. 100 പാർലമെന്റംഗങ്ങളുടെ പിന്തുണ തനിക്കുണ്ടെന്ന് കാണിച്ച് ഋഷി സുനക് കത്ത് മുന്നേ നൽകിയിരുന്നു.
കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ട മുൻ ധനകാര്യമന്ത്രി ഇത്തവണ ഏറെ സാദ്ധ്യത കൽപ്പിക്കപ്പെടുന്ന സ്ഥാനാർത്ഥിയാണ്. ലിസ് ട്രസിന്റെ കടുത്ത തീരുമാനങ്ങൾ പാർട്ടിയിൽ പടലപ്പിണക്കത്തിലേയ്ക്കും രാജിയിലേയ്ക്കും എത്തിച്ചതാണ് ഭരണപ്രതിസന്ധി യുണ്ടാക്കിയത്.
ബ്രിട്ടൺ ഒരു കാലത്തും നേരിടാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതി നിടെയാണ് മൂന്ന് മാസത്തിനിടെ മൂന്നാമത്തെ പ്രധാനമന്ത്രിയെ കാണേണ്ട ഗതികേടിലേയ്ക്ക് എത്തിയത്. കൊറോണ പ്രതിസന്ധി തരണം ചെയ്യാൻ ശ്രമിക്കുന്നതിനിടെ യുക്രെയ്നെ റഷ്യ ആക്രമിച്ചതോടെ ബ്രിട്ടനിലും സാമ്പത്തിക പ്രതിസന്ധി ശക്തമാവുകയായിരുന്നു.
നികുതി വർദ്ധിപ്പിച്ച് സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കിയെന്നതായിരുന്നു ബോറിസ് ജോൺസൻ നേരിട്ട ആരോപണങ്ങളിൽ ഒന്നാമത്തേത്. ലിസ് ട്രസും അതേ പ്രശ്നത്തിൽ പുറത്തുപോയതോടെ ധനകാര്യമന്ത്രി പദവിയിലിരുന്ന ഋഷിസുനക്കിന്റെ മത്സരിക്കാനുള്ള തീരുമാനം നിർണ്ണായകമായിരിക്കുകയാണ്.
Comments