ന്യൂഡൽഹി: ആഗോള തലത്തിലെ അനിശ്ചിതാവസ്ഥയ്‌ക്കിടയിലും 115 രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയിൽ വർദ്ധന. കഴിഞ്ഞ സാമ്പത്തിക വർഷം ആകെ 238 രാജ്യങ്ങളിലേക്കാണ് ഇന്ത്യ കയറ്റുമതി നടത്തിയത്. യുഎസ്,യുഎഇ, നെതർലൻഡ്സ്, ചൈന, യുകെ, സിംഗപ്പൂർ, സൗദി, ബ്ലംഗ്ലാദേശ്, ജർമനി, ഇറ്റലി എന്നീ രാജ്യങ്ങൾ ഇതിൽ ഉൾപ്പെടും. കേന്ദ്രം പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
എന്നാൽ ഇന്ത്യയുടെ ചരക്ക് കയറ്റുമതി മൂന്ന് ശതമാനം ഇടിഞ്ഞ് 43,710 കോടി ഡോളറായി. എന്നാൽ സേവന കയറ്റുമതി 34,110 കോടി ഡോളറായി ഉയർന്നു. മുൻ വർഷം 32,530 കോടി ഡോളറായിരുന്നു. ആകെ കയറ്റുമതിയിൽ 0.23 ശതമാനം വർദ്ധനയുണ്ട്. 77,640 കോടി ഡോളറിൽ നിന്ന് 77,820 കോടി ഡോളറായി. പതിവല്ലാതെ റഷ്യ, റുമാനിയ, അൽബേനിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി കുതിച്ചുകയറിയത് പുതിയ വിപണി തുറന്ന് കിട്ടുന്നതിന്റെ ശുഭസൂചനയാണ്.
എഞ്ചിനിയറിംഗ്, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഫാർമസ്യൂട്ടിക്കൽ, തുണിത്തരങ്ങൾ എന്നിവയുടെ കയറ്റുമതിയിൽ മികച്ച വളർച്ച രേഖപ്പെടുത്തി. എന്നാൽ പെട്രോളിയം ഉത്പന്ന കയറ്റുമതിയിൽ 13.66 ശതമാനത്തിന്റെ ഇടിവുണ്ടായി. രത്നം, ജ്വല്ലറി കയറ്റുമതിയും 13.83 ശതമാനം ഇടിഞ്ഞു. യുഎഇ, ഖത്തർ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതിയിലും ഇടിവുണ്ട്.