തിരുവനന്തപുരം; ഗവർണറും സർക്കാരും തമ്മിലെ പോര് മുറുകുന്നു. രാജി വയ്‌ക്കാൻ 9 വിസിമാർക്ക് ഗവർണർ നൽകിയ അന്ത്യശാസനം ഇന്ന് പതിനൊന്നര മണിയോടെ അവസാനിക്കും. ഗവർണർ ഉത്തരവിട്ടെങ്കിലും വിസിമാർ രാജി വെക്കേണ്ടതില്ല എന്നാണ് സർക്കാർ നിർദ്ദേശം. രാജി വെച്ചില്ലെങ്കിൽ 9 വിസിമാരെയും ഇന്നു തന്നെ രാജ്ഭവൻ പുറത്താക്കും. പുതിയ വിസിമാരുടെ ചുമതല സീനിയർ പ്രൊഫസർമാർക്ക് നൽകാനാണ് നീക്കം.
ഗവർണർ-സർക്കാർ പോരിന്റെ നിർണ്ണായക ദിനമായ ഇന്ന് ഗവർണർക്ക് മറുപടി നൽകാൻ രാവിലെ പത്തരയ്‌ക്ക് മുഖ്യമന്ത്രി പാലക്കാട് വാർത്ത സമ്മേളനം വിളിച്ചിട്ടുണ്ട്.സർവ്വകലാശാല വിസി വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് ഇന്നറിയാം.
കേരള സർവ്വകലാശാല, എംജി സർവ്വകലാശാല, കൊച്ചി സർവ്വകലാശാല,ഫിഷറീസ് സർവ്വകലാശാല, കണ്ണൂർ സർവ്വകലാശാല,സാങ്കേതിക സർവ്വകലാശാല,ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല,കാലിക്കറ്റ് സർവ്വകലാശാല,മലയാള സർവ്വകലാശാല എന്നിവടങ്ങളിലെ വിസിമാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്. യുജിസി മാനദണ്ഡം ലംഘിച്ചുള്ള നിയമനം എന്ന നിലക്കാണ് നടപടി എന്നാണ് രാജ്ഭവൻ വ്യക്തമാക്കുന്നത്. 5 വി സി മാർ ഒറ്റപേരിലുള്ള ശുപാർശയിൽ നിയമിച്ചവരാണ്.4 പേരുടെ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ അക്കാദമിക് വിദഗ്ധർ ഇല്ലെന്നും രാജ്ഭവൻ വിശദീകരിച്ചു.
രാജിവെക്കണമെന്ന ഗവർണറുടെ നിർദ്ദേശം ഭരണഘടനാ വിരുദ്ധമാണെന്നും അധികാരം തോന്നിയത് പോലെ ഉപയോഗിക്കാനുള്ളതല്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ കുറ്റപ്പെടുത്തിയിരുന്നു.ഗവർണറുടെ നിർദ്ദേശത്തിനോട് കേരളം വഴങ്ങില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
Comments