പെർത്ത്: ഇത്രവേഗം തോൽക്കേണ്ടി വരുമെന്ന് ശ്രീലങ്ക പോലും വിചാരിച്ചിട്ടില്ല. സൂപ്പർ 12ലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയെ ഓസ്‌ട്രേലിയ തകർത്തത് 7 വിക്കറ്റിന്. 17 പന്തിൽ അർദ്ധ സെഞ്ച്വറി നേടിയ മാർക്കസ് സ്റ്റോയിൻസാണ് ഓസീസിന് മികച്ച ജയം സമ്മാനിച്ചത്. ശ്രീലങ്കയുടെ 6 ന് 157 എന്ന മോശമല്ലാത്ത സ്‌കോർ 17-ാം ഓവറിലെ മൂന്നാമത്തെ പന്തിൽ അനായാസമാണ് ഓസ്‌ട്രേലിയ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നത്.
തുടക്കത്തിൽ 11 റൺസെടുത്ത ഡേവിഡ് വാർണറും 18 റൺസിൽ മിച്ചൽ മാർഷും പുറത്തായ ശേഷമാണ് ഓസീസ് മധ്യനിര കത്തിക്കയറിയത്. നായകൻ ആരോൺ ഫിഞ്ച് ഒരറ്റത്ത് 42 പന്തിൽ 31 റൺസുമായി പുറത്താകാതെ നിന്നു. മൂന്നാം വിക്കറ്റിൽ മാക്‌സ്വെൽ(23) സ്‌കോർ 89ൽ വീണശേഷം എത്തിയ മാർക്കസ് സ്‌റ്റോയിൻസ് ശ്രീലങ്കൻ ബൗളിംഗിനെ നിർദാക്ഷിണ്യമാണ് തച്ചുതകർത്തത്. ആറു സിക്‌സറും 4 ഫോറുമടക്കമാണ് 18 പന്തുകളിൽ 59 റൺസുമായി ഓസീസ് പ്രതീക്ഷിച്ചതിലും മുന്നേ വിജയം പിടിച്ചെടുത്ത്.
ശ്രീലങ്കയ്‌ക്കായി ധനഞ്ജയ ഡിസിൽവ, ചാമിക കരുണരത്‌നെ, മഹീഷ് തീക്ഷണ എന്നിവർക്കാണ് ഒരോ വിക്കറ്റ് ലഭിച്ചത്. ആദ്യം ബാറ്റിംഗിന് അയക്കപ്പെട്ട ശ്രീലങ്കയ്‌ക്ക് വേണ്ടി ഓപ്പണർ പാതും നിസ്സാങ്ക(40), ധനഞ്ജയ ഡി സിൽവ(26), ചാരുത അസാലങ്ക(38 നോട്ടൗട്ട്) എന്നിവരാണ് മികച്ച പ്രകടനം നടത്തിയത്.















