തിരുവനന്തപുരം: ധനമന്ത്രി കെഎൻ ബാലഗോപാലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അയച്ച കത്തിൽ മറുപടിയുമായി മന്ത്രി നേരിട്ട് രംഗത്ത്. ഗവർണ്ണർ കത്ത് നൽകിയത് മുഖ്യമന്ത്രിക്കെന്നും ഈ വിഷയത്തിൽ അദ്ദേഹമാണ് മറുപടി നൽകേണ്ടതെന്നും ബാലഗോപാലൻ പറഞ്ഞു. വിഷയത്തിൽ മറ്റു പ്രതികരണങ്ങൾക്കില്ലന്നും കാര്യങ്ങൾ എല്ലാവർക്കും അറിയാമല്ലോ എന്നും മന്ത്രി ചേദിച്ചു.വളരെ കരുതലോടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രാജ്യത്തു തന്നെ ഇത്തരത്തിൽ ഒരു നടപടി ഗവർണ്ണറിൽ നിന്നും ഉണ്ടായി കാണില്ല.മന്ത്രി എന്ന നിലയിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗവർണറും മുഖ്യമന്ത്രിയും സുപ്രധാന പദവി വഹിക്കുന്നവരാണ്.രണ്ടുപേരും തമ്മിലുള്ള കത്തിടപാടിൽ ഇപ്പോൾ പ്രതികരിക്കാനില്ലന്നായിരുന്നു ധനമന്ത്രിയുടെ പരമാർശം.
താൻ നടത്തിയത് പരസ്യ പ്രതികരണമാണ്. അക്കാര്യത്തിൽ ഇനിയൊരു വിശദീകരണത്തിന്റെയോ പ്രതികരണത്തിന്റെയോ ആവശ്യമില്ല. ഗവർണർ മുഖ്യമന്ത്രിക്ക് നൽകിയ കത്തും തിരിച്ച് നൽകിയ കത്തും താൻ കണ്ടിട്ടില്ല. ഭരണഘടനാപരമായി കാര്യങ്ങൾ നടക്കും. മന്ത്രിമാരെ നിശ്ചയിക്കുന്നത് മുഖ്യമന്ത്രിയാണ്. വിഷയത്തിൽ വലിയ രീതിയിൽ ചർച്ച നടക്കുന്നുണ്ടല്ലോയെന്നും മന്ത്രി പറഞ്ഞു.
ധനമന്ത്രിയിലുള്ള പ്രീതി നഷ്ടമായെന്നും മന്ത്രിയെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയ്ക്ക് ഗവർണർ കത്തയച്ചത്.ഗവർണർക്കെതിരെയുള്ള മന്ത്രിയുടെ പ്രകോപനപരമായ പ്രസംഗമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ഈ പ്രസംഗം ഗവർണറെ അപമാനിക്കുന്നതല്ല എന്നും മന്ത്രിയിൽ വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി മറുപടി നൽകി.
Comments