ന്യൂഡൽഹി: കോയമ്പത്തൂർ സംഗമേശ്വരർ ക്ഷേത്രത്തിന് മുൻപിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട കേസിൽ ഇന്ന് കൂടുതൽ അറസ്റ്റിന് സാദ്ധ്യത. എൻഐഎ ഏറ്റെടുത്ത കേസിൽ പ്രാഥമിക വിവരശേഖരണം പൂർത്തിയായതായി അന്വേഷണ സംഘം അറിയിച്ചു.
വ്യാഴാഴ്ചയാണ് കേന്ദ്ര സർക്കാർ എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ടത്. തമിഴ്നാട് സർക്കാർ ശുപാർശ നൽകിയതിന് പിന്നാലെയാണ് ഉത്തരവ്. കഴിഞ്ഞ ദിവസമാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഇത് സംബന്ധിച്ച ശുപാർശ കേന്ദ്രത്തിന് നൽകിയത്. സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബിൻ ചാവേറാണെന്ന് വ്യക്തമാക്കുന്ന നിരവധി തെളിവുകൾ പുറത്തുവന്നതോടെ കേസിന്റെ ഗൗരവം കണക്കിലെടുത്തായിരുന്നു സർക്കാരിന്റെ നീക്കം. തുടർന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ടത്.
കേസിൽ ഇതുവരെ ഉക്കടം സ്വദേശികളും കൊല്ലപ്പെട്ട മുബിന്റെ അടുത്ത സുഹൃത്തുക്കളുമായ അഞ്ച് പേരാണ് അറസ്റ്റിലായത്. ഫിറോസ് ഇസ്മായിൽ, നവാസ് ഇസ്മായിൽ, മുഹമ്മദ് ധൽഹ, മുഹമ്മദ് റിയാസ്, മുഹമ്മദ് അസറുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്.
Comments