ഇസ്ലാമാബാദ്: ജനക്ഷേമ നയങ്ങൾ ആവിഷ്‌കരിക്കുന്ന ഇന്ത്യയെ പ്രശംസിക്കുന്നത് തുടർന്ന് മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തെഹ്രീക് ഇ ഇൻസാഫ് പാർട്ടി സംഘടിപ്പിച്ച ലോംഗ് മാർച്ചിൽ സംസാരിക്കുന്നതിനിടെയായിരുന്നു ഇമ്രാൻ ഖാൻ ഇന്ത്യയെ പ്രശംസിച്ചത്. രാജ്യം സ്വീകരിച്ച വിദേശ നയമാണ് ഇമ്രാന്റെ പ്രശംസയ്‌ക്ക് ആധാരം.
പാകിസ്താൻ ഈ രാജ്യത്തിന് അകത്തു തന്നെയാണ് തീരുമാനങ്ങൾ എടുക്കേണ്ടതെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. റഷ്യ വിലകുറഞ്ഞ എണ്ണ നൽകുകയാണെങ്കിൽ, തന്റെ രാജ്യത്തെ ജനങ്ങളെ രക്ഷിക്കാൻ ഒരു അവസരം ലഭിക്കുകയാണെങ്കിൽ പലതും ചെയ്യും. ആരും തന്നോട് ചോദിക്കില്ല. റഷ്യയിൽ നിന്നും ഇന്ത്യയ്‌ക്ക് എണ്ണ എടുക്കാം. എന്നാൽ അടിമകളായ പാകിസ്താനെ എണ്ണ എടുക്കാൻ അനുവദിക്കില്ല. തനിക്ക് ഒരു സ്വതന്ത്ര രാജ്യമാണ് കാണേണ്ടത്. ആ രാജ്യത്ത് നീതിയുണ്ടാകണം. ജനങ്ങൾക്ക് സുരക്ഷയും സംരക്ഷണവും നൽകണമെന്നും ഇമ്രാൻ ഖാൻ കൂട്ടിച്ചേർത്തു.
ഇസ്ലാമാബാദിലായിരുന്നു ഇമ്രാൻ ഖാന്റെ നേതൃത്വത്തിൽ ബഹുജന റാലി സംഘടിപ്പിച്ചത്. തിരഞ്ഞെടുപ്പ് നേരത്തെ സംഘടിപ്പിക്കുന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ മുന്നോട്ടുവെച്ചായിരുന്നു പാർട്ടിയുടെ പ്രതിഷേധ റാലി. ലാഹോറിലെ ലിബർട്ടി ചൗക്കിൽ നിന്നുമായിരുന്നു റാലി പുറപ്പെട്ടത്.
Comments