ഗാന്ധിനഗർ : സംസ്ഥാനത്ത് ഏക സിവിൽകോഡ് നടപ്പാക്കാനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കിയതായി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ. ഏകസിവിൽകോഡ് നടപ്പാക്കുന്നതിന് മുന്നോടിയായി ഭരണഘടന-നീതിന്യായ വിദഗ്ധരെ ഉൾപ്പെടുത്തിയുള്ള സമിതി രൂപീകരിക്കുമെന്നും പട്ടേൽ പറഞ്ഞു. ഹൈക്കോടതിയിൽ നിന്നും വിരമിച്ച ജഡ്ജിയെ അദ്ധ്യക്ഷനാക്കിയുള്ള സമിതിയ്‌ക്കായുള്ള ശുപാർശ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നൽകിയതായും പട്ടേൽ പറഞ്ഞു.
ഏകസിവിൽകോഡ് ഭരണഘടനപരവും രാജ്യത്തിന്റെ ഐക്യത്തിനും അനിവാര്യമായ നിയമമാണ്. ഒരു രാജ്യത്തെ എല്ലാ ജനവിഭാഗങ്ങളും ഒരേ നിയമം അനുസരിച്ചാണ് ജീവിക്കേ ണ്ടത്. അതിന് അവരുടെ ജാതിയോ മതമോ ലിംഗമോ ഒന്നും തടസ്സമാകരുതെന്നും സംസ്ഥാനം ഈ കാര്യത്തിൽ ഇന്ത്യയ്‌ക്ക് തന്നെ മാതൃകയാകുമെന്നും പട്ടേൽ പറഞ്ഞു.
ഗുജറാത്ത് മുഖ്യമന്ത്രിയുടെ പ്രസ്താവനയെ എതിർത്ത് മുസ്ലീം വ്യക്തിനിയമ ബോർഡ് അംഗങ്ങൾ രംഗത്തെത്തി. സംസ്ഥാനത്തിന്റെ തീരുമാനം ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമാണെന്ന് മുസ്ലീം സംഘടനാ പ്രതിനിധികൾ ആരോപിച്ചു. ഗുജറാത്തും ഉത്തർ പ്രദേശും ഉത്തരാഘണ്ടും ഭരണരംഗത്ത് വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. രാജ്യം സാമ്പത്തികമായും തൊഴിൽ പരമായും താഴോട്ടാണ്. ഇതിൽ നിന്നും ശ്രദ്ധ തിരിക്കാൻ മാത്രമാണ് പുതിയ ശ്രമമെന്നും മുസ്ലീം സംഘടനാ പ്രതിനിധികൾ ആരോപിച്ചു.
Comments