കോഴിക്കോട്: പിഎസ്‌സി പരീക്ഷ എഴുതാൻ പോയ യുവാവിനെ പോലീസ് തടഞ്ഞുവച്ച സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. ഗതാഗത നിയമ ലംഘനം നടത്തിയെന്നാരോപിച്ചാണ് രാമനാട്ടുകര സ്വദേശി അരുണിനെ ഫറോക്ക് പൊലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ രഞ്ജിത്ത് പ്രസാദ് തടഞ്ഞു വച്ചത്. കഴിഞ്ഞ 22ാം തിയതിയായിരുന്നു കേസിനാസ്പദമായ സംഭവം. പിഎസ്‌സി പ്രിലിമിനറി പരീക്ഷ എഴുതാൻ പോയ അരുണിനെ ട്രാഫിക് നിയമം ലംഘിച്ചെന്നാരോപിച്ചാണ് പോലീസ് ഉദ്യോഗസ്ഥൻ തടഞ്ഞുവച്ചത്. അരുണിന്റെ ബൈക്കിന്റെ താക്കോലും ഉദ്യോഗസ്ഥൻ ഊരിമാറ്റി.
ഒടുവിൽ എസ്‌ഐയുടെ സഹായത്തോടെ പരീക്ഷാ കേന്ദ്രത്തിലെത്തിയെങ്കിലും പരീക്ഷ തുടങ്ങിയിരുന്നു. പോലീസ് തടഞ്ഞുവച്ചതു കൊണ്ട് മാത്രം പരീക്ഷ എഴുതാനുള്ള അവസരം അരുണിന് നഷ്ടമായി. ഇതേക്കുറിച്ച് മാദ്ധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തത്. സംഭവത്തിൽ വിശദീകരണം നൽകാൻ പോലീസ് ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.
നവംബർ 29ന് രാവിലെ 10.30ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ രഞ്ജിത് പ്രസാദ് നേരിട്ട് ഹാജരാകണമെന്നാണ് നിർദ്ദേശം. കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥാണ് ഫറോക്ക് അസിസ്റ്റൻറ് പൊലീസ് കമ്മീഷണർക്ക് നോട്ടീസ് നൽകിയത്. അരുണിന്റെ പരാതിയിൽ ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണർ സത്യസന്ധമായ അന്വേഷണം നടത്തണമെന്നും കമ്മീഷൻ ഉത്തരവിൽ പറയുന്നു. 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഫറോക്ക് എസിപിക്ക് അരുൺ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രഞ്ജിത്ത് പ്രസാദിനെ സസ്‌പെന്റ് ചെയ്തിരുന്നു.
Comments