കോയമ്പത്തൂർ: കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് മുമ്പിലുണ്ടായ കാർ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളുടെ വീടുകളിൽ റെയ്ഡ്. എൻഐഎയും റവന്യൂ ഉദ്യോഗസ്ഥരും സംയുക്തമായാണ് റെയ്ഡ് നടത്തിയത്.
ഫിറോസ് ഇസ്മയിൽ, നവാസ് ഇസ്മയിൽ, മുഹമ്മദ് ധൽഹ, മുഹമ്മദ് റിയാസ്, മുഹമ്മദ് അസറുദ്ദീൻ കൊല്ലപ്പെട്ട ജമേഷ മുബിന്റെ അടുത്ത ബന്ധുവായ അഫ്സർ ഖാൻ എന്നിവരുടെ വീടുകളിലാണ് റെയ്ഡ്. സ്ഫോടനവുമായി ബന്ധപ്പെട്ട നിർണ്ണായക രേഖകളും വിദേശ സാമ്പത്തിക സഹായത്തിന്റെ സ്രോതസിന്റെ തെളിവുകളും കണ്ടെത്താനാണ് ശ്രമം. ജമേഷ മുബിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയ സ്ഫോടക വസ്തുക്കളുടെ അസംസ്കൃത പദാർത്ഥങ്ങളിൽ ചിലത് എളുപ്പം സംഘടിപ്പിക്കാനാവില്ലെന്ന് എൻഐഎ. ഇ കൊമേഴ്സ് വെബ്സൈറ്റുകളിൽ നിന്ന് വാങ്ങിയ അസംസ്കൃത വസ്തുക്കൾ ഒഴികെയുള്ളവയുടെ സ്രോതസ് കണ്ടെത്താനുമാണ് അപ്രതീക്ഷിത പരിശോധനയെന്നാണ് റിപ്പോർട്ടുകൾ
ശ്രീലങ്കയിലെ ഈസ്റ്റർ ദിന സ്ഫോടനങ്ങളുടെ സൂത്രധാരൻ സഫ്റൻ ഹാഷിമിനെ ജമേഷ മുബീൻ മാതൃകാപുരുഷനായാണ് കണ്ടിരുന്നത്. ഇയാളുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നതായി നിലവിൽ സൂചനകളില്ല. എന്നാൽ സഫ്റൻ ഹാഷിമുമായി ബന്ധമുള്ളവരുമായി ബന്ധം പുലർത്താൻ ജമേഷ മുബീൻ ശ്രമിച്ചിരുന്നു.ഇത് സംബന്ധിച്ച വിവരങ്ങളും റെയ്ഡിൽ കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്.
Comments