അഡ്‌ലെയ്ഡ്: ടി20 ലോകകപ്പിൽ ബംഗ്ലാദേശിനെ മുട്ടു കുത്തിച്ച് ഇന്ത്യ സെമി സാധ്യത ഉറപ്പാക്കിയതിന് പിന്നാലെ വിരാട് കോഹ്ലിക്കെതിരെ ആരോപണവുമായി ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ ബാറ്റർ നുറൂൽ ഹസൻ. ഫീൽഡ് ചെയ്യുന്നതിനിടെ കോഹ്ലി ഫേക്ക് ത്രോ ചെയ്‌തെന്നാണ് നൂറുലിന്റെ ആരോപണം. ഫേക്ക് ത്രോ ചെയ്തതിന് അഞ്ച് റൺസ് പെനാൽറ്റി നൽകേണ്ടതായിരുന്നുവെന്നും ബംഗ്ലാദേശ് താരം വാദിക്കുന്നു.
ബംഗ്ലാദേശിനെ ഇന്ത്യ പരാജയപ്പെടുത്തിയതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിലൂടെ ആരോപണങ്ങളും അവകാശവാദങ്ങളുമായി ബംഗ്ലാദേശ്, പാകിസ്താൻ താരങ്ങളും ആരാധകരും അമ്പയർമാർക്കെതിരെ രംഗത്തു വന്നിരുന്നു. ഇന്നിംഗ്സിന്റെ ഏഴാം ഓവറിലായിരുന്നു സംഭവം. അർഷ്ദീപ് സിംഗ് ബൗണ്ടറിയിൽ നിന്ന് ഫീൽഡ് ചെയ്ത പന്ത് ദിനേഷ് കാർത്തികിന് എറിഞ്ഞു കൊടുക്കുന്നതിനിടെ കോഹ്ലി ത്രോയുടെ ആംഗ്യം കാണിച്ചു. അമ്പയർമാരായ മറൈസ് ഇറാസ്‌മസോ ക്രിസ് ബ്രൗണോ ഇത് ശ്രദ്ധിച്ചില്ല എന്ന് നുറൂൽ ഹസൻ പറഞ്ഞു.
ക്രീസിലുണ്ടായിരുന്ന ബംഗ്ലാദേശ് ബാറ്റർമാർ ലിറ്റൺ സാസും നസ്‌മുൽ ഹുസൈൻ ഷാൻ്റോയും അപ്പീൽ ചെയ്തതുമില്ല. മൈതാനം നനഞ്ഞത് തങ്ങളുടെ കളിയെ ബാധിച്ചു. കോഹ്ലി ഫേക്ക് ത്രോ ചെയ്തത് തങ്ങൾ കണ്ടു. അത് അഞ്ച് റൺസ് പെനാൽറ്റി ലഭിക്കുന്ന ഒന്നാണ്. ഇത് ലഭിക്കുകയാണെങ്കിൽ കളി ഞങ്ങൾക്ക് അനുകൂലമായേനെ. നിർഭാഗ്യവശാൽ ആ റൺസ് തങ്ങൾക്ക് ലഭിച്ചില്ല എന്നുമാണ് നുറൂൽ ഹസൻ പറഞ്ഞത്.
Comments