ന്യൂഡൽഹി: വാതിലിന് പിന്നിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച മദ്യം പിടികൂടി. തടികൊണ്ടുള്ള വാതിലിന് പിന്നിലൊളിപ്പിച്ച് മദ്യക്കുപ്പികൾ കടത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിൽ നിന്ന് ബീഹാറിലേക്ക് കടത്താനായിരുന്നു ശ്രമം. ആറ് തടിവാതിലുകളുടെ പിന്നിലായി 2112 കുപ്പികളാണ് ഒളിപ്പിച്ചത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വാഹനം തടഞ്ഞ പോലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. റോഷൻ റായ്, സർവജിത് സിംഗ് എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായത്. തടിവാതിലുകൾ കൊണ്ടു പോകാൻ ശ്രമിച്ച ടെമ്പോയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. മരവാതിലുകളുടെ പിന്നിലായി അടുക്കി വച്ച നിലയാണ് മദ്യക്കുപ്പികൾ കണ്ടെത്തിയത്. ഉള്ള് പൊള്ളയായ വാതിലുകളായിരുന്നു ഇവ. ചുറ്റികയും മറ്റും ഉപയോഗിച്ചാണ് വാതിലുകൾ തുറന്നത്.
കുപ്പികൾ അതിസമർത്ഥമായിട്ടാണ് വാതിലുകൾക്കുള്ളിൽ ഒളിപ്പിച്ചു വച്ചിരുന്നതെന്നും, അതിനിടയിൽ എന്തെങ്കിലും ഉണ്ടെന്ന് മറ്റൊരാൾക്ക് മനസിലാക്കാൻ പോലും സാധിക്കില്ലെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. നിയമവിരുദ്ധമായ എന്തെങ്കിലും സംഭവിക്കുന്നുണ്ടെന്ന് ഒരാൾ പോലും സംശയിക്കില്ല. പ്രതികൾ കുറ്റം സമ്മതിച്ചു. കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും പോലീസ് വ്യക്തമാക്കി.
Comments