കൊച്ചി: പുറത്താക്കാതിരിക്കാനുള്ള ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ് മറുപടി നൽകാനുള്ള സമയപരിധി നീട്ടി ഹൈക്കോടതി. തിങ്കളാഴ്ച വൈകീട്ട് 5-ന് മുൻപ് വിസിമാർ മറുപടി നൽകണമെന്നാണ് ഹൈക്കോടതി നിർദേശം. നോട്ടീസിന് മറുപടി നൽകാനുള്ള സമയപരിധി ഇന്ന് വൈകീട്ട് അവസാനിക്കാനിരിക്കെയാണ് ഹൈക്കോടതി നിർദേശം.
രാജി വെയ്ക്കണമെന്ന ഗവർണറുടെ നോട്ടീസ് നേരത്തെ റദ്ദാക്കിയിരുന്നതായി വിസിമാർ അറിയിച്ചു. ആദ്യ നോട്ടീസ് റദ്ദാക്കിയതിനാൽ അത് അനുസരിച്ചില്ലെന്ന കാരണത്താൽ രണ്ടാമത് നോട്ടീസ് അയക്കാനാകില്ലെന്നും വൈസ് ചാൻസലർ നിയമനത്തിൽ തെറ്റുണ്ടെങ്കിൽ അത് തിരുത്താൻ ചാൻസലർക്ക് അധികാരമില്ലെന്നും വിസിമാർ വാദിച്ചു. സുപ്രീം കോടതി വിധി പ്രാവർത്തികമാക്കുക മാത്രമല്ലേ ചാൻസലർ ചെയ്തതെന്ന് കോടതി ആരാഞ്ഞു. ചാൻസിലർക്ക് സുപ്രീം കോടതിയോട് മറുപടി പറയാൻ ബാധ്യസ്ഥതയുണ്ടെന്നും കോടതി പറഞ്ഞു. കോടതി വിധി പ്രകാരം ചാൻസിലർക്കു ഇടപെടാമെന്നും ഹൈക്കോടതി പരാമർശിച്ചു. നോട്ടീസിന് രണ്ടു വിസി മാർ മറുപടി നൽകി എന്ന് ഗവർണറുടെ അഭിഭാഷകൻ അറിയിച്ചു. വിസിമാരുടെ ഹർജികൾ ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
ഗവർണറുടെ നടപടി നിയമപരമല്ലെന്ന് കാരണവുമായി മുൻ കേരള സർവ്വകലാശാല വിസി മഹാദേവൻ പിള്ളയടക്കം ഏഴ് പേരാണ് ഹൈക്കോടതിയെ സമീപിച്ചത്. ഗവർണറുടെ നോട്ടീസിന് മറുപടി നൽകുകയല്ലേ വേണ്ടതെന്ന് ഹൈക്കോടതി നേരത്തെയും ഹർജിക്കാരോട് ചോദിച്ചിരുന്നു.
Comments