മെൽബൺ: സിംബാബ്വേയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് മികച്ച സ്‌കോർ. തകർപ്പൻ അടികളുമായി തിളങ്ങിയ സൂര്യകുമാർ യാദവും(61 നോട്ടൗട്ടും) തുടർച്ചയായി അർദ്ധസെഞ്ച്വറി (51) നേട്ടവുമായി രാഹുലും ചേർന്നാണ് ഇന്ത്യയ്‌ക്ക് 186 എന്ന മികച്ച ടോട്ടൽ സമ്മാനിച്ചത്. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
രാഹുലുമായുള്ള തുടക്കത്തിൽ സ്‌കോർ 27 റൺസിലെത്തിയപ്പോഴേയ്‌ക്കും രോഹിത്(15) മടങ്ങി. തുടർന്ന് എത്തിയ കോഹ്ലി(26)യുമൊത്ത് രാഹുൽ ഇന്ത്യൻ സ്‌കോർ ചലിപ്പിച്ചു. എന്നാൽ മദ്ധ്യനിരയിൽ കോഹ്ലിയും പിന്നാലെ രാഹുലും തീർത്തും നിറം മങ്ങിയ ഋഷഭ് പന്തും(3) അടുത്തടുത്ത ഓവറുകളിൽ വേഗം പുറത്തായത് ഇന്ത്യൻ മുന്നേറ്റം തണുപ്പിച്ചു. എന്നാൽ സൂര്യകുമാർ ഹാർദ്ദിക് സഖ്യം സ്‌കോർ അതിവേഗം ഉയർത്തുകയായിരുന്നു. 14-ാം ഓവറിൽ 101 എന്ന നിലയിൽ നിന്ന് അടുത്ത ആറ് ഓവറിൽ സൂര്യകുമാറും ഹാർദ്ദികും ചേർന്ന് അടിച്ചുകൂട്ടിയത് 85 റൺസാണ്. സൂര്യകുമാർ അവസാന ഓവറുകളിൽ നടത്തിയ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയ്‌ക്ക് 186 എന്ന ശക്തമായ സ്‌കോർ സമ്മാനിച്ചത്. 25 പന്തിൽ നേടിയ 61 റൺസിൽ ആറ് ഫോറും നാല് സിക്‌സറുമാണ് സൂര്യകുമാർ പറത്തിയത്.
സിംബാബ്‌വേയ്‌ക്കായി കോഹ്ലിയേയും പന്തിനേയും പുറത്താക്കി വില്യംസാണ് മികച്ച പ്രകടനം പുറത്തെടുത്തത്. സിക്കന്തർ റാസ രാഹുലിനേയും മുസറാബാനി രോഹിത് ശർമ്മയേയും നാറാവ ഹാർദ്ദിക് പാണ്ഡ്യയേയും പുറത്താക്കി.
Comments