അഡ്‌ലയ്ഡ് : എന്നും വാക്കുകൾ പിശുക്കി ഉപയോഗിക്കുന്ന ആവേശം ഒട്ടും പുറത്തുകാണി ക്കാത്ത ടീം പരിശീലകന് പോലും വാക്കുകളെ നിയന്ത്രിക്കാനാകുന്നില്ല. മറ്റൊന്നുമല്ല ഇന്ത്യ ഇന്ന് സിംബാബ്വേയ്‌ക്കെതിരെ ജയിച്ച മത്സരത്തിലെ താരത്തെക്കുറിച്ച് പരിശീലകന്റെ മറുപടിയാണ് വൈറലാകുന്നത്. സൂര്യകുമാറിന്റെ പ്രകടനത്തെക്കുറിച്ചുള്ള കോച്ച് രാഹുൽ ദ്രാവിഡിന്റെ മറുപടിയാണ് ആവേശമായത്.
എന്തുകൊണ്ടാണ് ഈ താരം ഐസിസിയുടെ ഒന്നാം നമ്പറായതെന്ന് വീണ്ടും ഉറപ്പിക്കുന്ന പ്രകടമാണ് സൂര്യകുമാർ നടത്തിയത്. ഇത്രയും സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന ഒരു താരം ഇന്ന് ലോകക്രിക്കറ്റിൽ അപൂർവമാണ്. ഇന്ത്യൻ താരങ്ങളിൽ സൂര്യകുമാറിനോളം അപകട കാരിയായ ഒരു ബാറ്ററില്ലെന്നതും എതിരാളികളെ ഭയപ്പെടുത്തുന്നുവെന്നും ദ്രാവിഡ് പറഞ്ഞു.
ഏറ്റവും മികച്ച രീതിയിലാണ് സൂര്യകുമാർ കളിക്കുന്നത്. തനിക്ക് ചെയ്യാനുള്ളതെന്താണെന്ന് നന്നായി അറിയാവുന്ന താരം. അതിനായി അതികഠിനമായി പരിശ്രമിക്കുന്നു. നെറ്റിൽ ഇതുപോലെ പരിശീലിക്കുന്ന മറ്റൊരാളില്ല. ഒപ്പം തന്റെ ശാരീരിക ക്ഷമത മികച്ച രീതിയിൽ ശ്രദ്ധയോടെ കാത്തുസൂക്ഷിക്കുന്നു. ഈ പ്രത്യേകതയെല്ലാം ടീമിന് മുതൽക്കൂട്ടാണെന്നും ദീർഘകാലം ടീമിന് കരുത്തായി ഈ താരം കൂടെയുണ്ടാകുമെന്നും ദ്രാവിഡ് പറഞ്ഞു.
രോഹിതും കോഹ്ലിയും രാഹുലും പുറത്തായ ശേഷമാണ് ഇന്ന് സിംബാബ്വേയ്‌ക്കെതിരെ സൂര്യകുമാർ നിലയുറപ്പിച്ചത്. പിന്നീട് സിംബാബ്വേ ബൗളർമാരെല്ലാം കണക്കിന് അടിവാങ്ങിക്കൂട്ടി. ഋഷഭ് പന്ത് പുറത്തായ ശേഷമെത്തിയ ഹാർദ്ദിക്കുമൊത്ത് അവസാന 6 ഓവറിൽ 80 റൺസാണ് സൂര്യകുമാർ അടിച്ചുകൂട്ടിയത്. 14-ാം ഓവറിൽ 101ൽ നിന്നാണ് ഇന്ത്യ 20-ാം ഓവറിൽ 186ലേയ്‌ക്ക് കുതിച്ചത്. 25 പന്തിൽ ആറ് ഫോറും നാല് സിക്‌സറുമടക്കം 61 റൺസുമായി സൂര്യകുമാർ പുറത്താകാതെ നിന്നു.
Comments