ന്യൂഡൽഹി: ഹിന്ദമതത്തിൽ ആകൃഷ്ടയായി 28 കാരനായ ആഗ്ര സ്വദേശിയെ വിവാഹം കഴിച്ച് ബ്രിട്ടീഷുകാരിയായ നഴ്‌സ്. നാഗ്ഗാം ഗദേ ഗ്രാമത്തിലെ ശിവ് ശക്തി ക്ഷേത്രത്തിൽ വെച്ചാണ് ഹന്നാ ഹോവിറ്റ് എന്ന ബ്രിട്ടീഷ് യുവതി ആഗ്രാ സ്വദേശിയായ പാലേന്ദ്ര സിംഗിന്റെ ജീവിത സഖിയായത്. വേദാചാരപ്രകാരമായിരുന്നു വിവാഹം.
കൊറോണക്കാലത്ത് ആത്മീയ പ്രഭാഷണങ്ങളിലൂടെ ഹിന്ദുമതത്തെ അടുത്തറിഞ്ഞതോടെയാണ് ബ്രിട്ടീഷുകാരിയായ ഹന്നാ ഹോവിറ്റ് ഭാരതത്തെ ഇഷ്ടപ്പെട്ടത്. ഇതിനിടയിൽ സ്വകാര്യ സ്ഥാപനത്തിലെ മാർക്കറ്റിംഗ് മാനേജരായിരുന്ന പാലേന്ദ്ര സിംഗിനെ ഒരു ഓൺലൈൻ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ടു. ഓൺലൈനിലൂടെ ഇരവരും മതപരമായ തങ്ങളുടെ ആശയങ്ങൾ പങ്കുവെച്ചു. ഇത് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.
പരമ്പരാഗതവസ്ത്രങ്ങളണിഞ്ഞ് വിവാഹത്തിനെത്തിയ ഹന്ന ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റി.ഇന്ത്യ സ്വർഗ തുല്യമാണെന്നും ഹിന്ദിപഠിക്കാനുള്ള തീവ്രശ്രമത്തിലാണെന്നും ഹന്ന പറയുന്നു. അദ്ധ്യാത്മികതയിലുള്ള പൊതുവായ താൽപ്പര്യം കൊണ്ടാണ് ഞങ്ങളുടെ ബന്ധം ആരംഭിച്ചത്. പാലേന്ദ്രയെ വിവാഹം കഴിക്കാനുള്ള എന്റെ തീരുമാനത്തെ കുടുംബം പിന്തുണച്ചുവെന്ന് യുവതി പറഞ്ഞു. ഇന്ത്യൻ രീതികളിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്നതിനാൽ വിവാഹശേഷം ഇന്ത്യയിലായിരിക്കും കുടുംബജീവിതമെന്ന് നവദമ്പതികൾ വ്യക്തമാക്കി.
ഹന്നയെ മരുമകളായി ലഭിച്ചതിൽ സന്തോഷമെന്നാണ് പാലേന്ദ്ര സിംഗിന്റെ അമ്മ സുഭദ്രാ ദേവി പറയുന്നു. ഹിന്ദി അറിയില്ലെങ്കിലും തങ്ങളുടെ വികാരങ്ങൾ ഹന്നയ്‌ക്ക് മനസിലാകും. മകൻ പ്രണയിച്ച സ്ത്രീയെ തന്നെ വിവാഹം കഴിച്ചതിൽ സന്തോഷമുണ്ടെന്ന് പാലേന്ദ്രയുടെ അമ്മ വ്യക്തമാക്കി.















