കൊച്ചി: സർവകലാശാല വൈസ് ചാൻസിലർ സ്ഥാനത്ത് നിന്ന് പുറത്താകാതിരിക്കാൻ മറുപടി നൽകുന്നതിന് ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത് ചോദ്യം ചെയ്തുള്ള ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും.കേരള സർവകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയത് ചോദ്യം ചെയ്തുളള ഹർജിയും പരിഗണിക്കും.
വൈസ് ചാൻസിലർ സ്ഥാനത്തുനിന്ന് പുറത്താക്കാതിരിക്കാൻ എന്തെങ്കിലും കാരണമുണ്ടെങ്കിൽ അറിയിക്കണമെന്നാണ് ഗവർണർ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ യുജിസി നിയമങ്ങളും സർവകലാശാല ചട്ടങ്ങളും പാലിച്ച് നടത്തിയ തങ്ങളുടെ നിയമനം റദ്ദാക്കാൻ ഗവർണർക്ക് അവകാശമില്ലെന്നാണ് വിസിമാരുടെ വാദം. ഗവർണർക്ക് നൽകിയ മറുപടിയിൽ അഞ്ച് വിസി മാർ നേരിട്ട് ഹിയറിങ് ആവശ്യപ്പെട്ടു. ചിലർ അഭിഭാഷകനെകൂടി ഹാജരാകാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
മറുപടി നൽകാൻ അനുവദിച്ച സമയപരിധി കഴിഞ്ഞത് ഗവർണറുടെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിക്കും. വിസിമാർക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് പുറപ്പെടുവിച്ചതിന്റെ സാഹചര്യവും വിശദീകരിക്കും.
അതേസമയം കാരണം കാണിക്കൽ നോട്ടീസിന് വൈസ് ചാൻസിലർമാർ മറുപടി നൽകിയ പശ്ചാത്തലത്തിൽ രാജ്ഭവന്റെ നീക്കം ഇനി നിർണ്ണായകമാവുകയാണ്.മറുപടി തൃപ്തമല്ലെങ്കിൽ ചാൻസിലർകൂടിയായ ഗവർണറുടെ ഇനിയുള്ള നീക്കം സർക്കാരിനും വിസി മാർക്കും വെല്ലുവിളിയായേക്കും.
Comments