ന്യൂഡൽഹി : ഭീകരതയ്‌ക്കായി വൻതോതിൽ പണമൊഴുക്കുന്ന മാർഗ്ഗങ്ങളെ ഇല്ലാതാക്കാൻ അന്താരാഷ്‌ട്ര സമ്മേളനം. ഡൽഹി യിലാണ് വിവിധ ലോകരാജ്യങ്ങളുടെ മന്ത്രിമാരും പ്രതിരോധ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗം അടുത്തയാഴ്ചയാണ് നടക്കാനിരിക്കുന്നത്. 150 രാജ്യങ്ങളുടെ പ്രാതിനിധ്യത്തിൽ രൂപീകരിക്കപ്പെട്ട സാമ്പത്തിക രഹസ്യാന്വേഷണ വിഭാഗങ്ങളുടെ സംയുക്ത സംവിധാനം എഗ്മോണ്ട് എന്ന പേരിലാണ് അറിയപ്പെടുന്നത്. വെർച്വൽ മണി റാക്കറ്റ്, അന്താരാഷ്‌ട്ര കറൻസി കള്ളക്കടത്ത്, ഭീകരർക്കുള്ള ഫണ്ടിംഗ് എന്നിവയാണ് ചർച്ചയാകുന്നത്.
രണ്ടു ദിവസമാണ് നിർണ്ണായക യോഗം നടക്കുക. ഡൽഹി ഭീകരവിരുദ്ധ സമ്മേളനം നടത്തിപ്പ് ചുമതല എൻഐഎയ്‌ക്കാണ് നൽകിയിരിക്കുന്നത്. ഇത് മൂന്നാം തവണയാണ് ഭീകരതയുമായി ബന്ധപ്പെട്ട് അന്താരാഷ്‌ട്ര പണമിടപാട് ശൃംഖല ഇല്ലാതാക്കാനുള്ള യോഗം നടക്കുന്നത്. ഇത്തവണത്തെ യോഗം ഈ മാസം 18,19 തീയതികളിൽ നടക്കും. വിവിധ രാജ്യങ്ങളുടെ കേന്ദ്രമന്ത്രിമാർ, നയതന്ത്ര പ്രതിനിധികൾ, ഭീകരവിരുദ്ധ സുരക്ഷാ വിഭാഗം മേധാവികൾ എന്നിവരാണ് പങ്കെടുക്കുന്നത്.
ഈ സംവിധാനം രൂപീകരിക്കപ്പെട്ടത് 2018ലാണ്. പാരീസിലാണ് ആദ്യ യോഗം നടന്നത്. 2019ൽ ഓസ്‌ട്രേലിയയിലെ മെൽബണും വേദിയായി. 2019ന് ശേഷം കൊറോണ കാരണം പിന്നീട് നേരിട്ടുള്ള യോഗം ചേർന്നിട്ടില്ല. 2019ൽ 65 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുത്തത്. 2020ൽ ഇന്ത്യയിൽ തീരുമാനിച്ച സമയത്താണ് കൊറോണ വ്യാപകമായത്.
Comments