ഭോപ്പാൽ : ഹിന്ദു യുവതിയെ ലവ് ജിഹാദിനിരയാക്കി വിവാഹം കഴിച്ചശേഷം മതം മാറ്റാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. മദ്ധ്യപ്രദേശിലാണ് സംഭവം. ഹിന്ദുവാണമെന്ന് പറഞ്ഞാണ് ഷാരൂഖ് എന്ന യുവാവ് 25 കാരിയായ യുവതിയെ വിവാഹം കഴിച്ചത്. തുടർന്ന് അഞ്ച് മാസത്തോളം ഇയാൾ യുവതിയെ ശാരീരികമായി ചൂഷണം ചെയ്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മതപരിവർത്തന നിരോധന നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
രാജസ്ഥാനിലെ ഉദയ്പൂർ ജില്ലയിൽ വെച്ചാണ് ഈ സംഭവം നടക്കുന്നത്. 29 കാരമായ ഷാരൂഖ് വിവാഹിതനാണ്. രാജ്കുമാർ എന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഇയാൾ യുവതിയുമായി അടുത്തത്. മദ്ധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയാണ് യുവതി. ജോലിക്കായി ഉദയ്പൂരിൽ എത്തിയതായിരുന്നു ഇവർ.
ഓല ക്യാബിലെ ഡ്രൈവറായിരുന്നു ഷാരൂഖ്. ഇയാളുടെ ക്യാബ് ബുക്ക് ചെയ്താണ് യുവതിയും സുഹൃത്തും ജോലി സ്ഥലത്തേക്ക് പോയത്. അന്ന് യുവാവ് സ്വയം രാജ്കുമാറാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തി. പിന്നാലെ ഫോണിലൂടെ സംസാരിക്കാനും ചാറ്റ് ചെയ്യാനും ആരംഭിച്ചുവെന്ന് യുവതി പറയുന്നു.
മൂന്ന് മാസങ്ങൾക്ക് ശേഷം ഇരുവരും വിവാഹം കഴിച്ചു. എന്നാൽ ദീപാവലി ആഘോഷങ്ങൾക്കിടെയാണ് ഇയാൾ മുസ്ലീമാണെന്ന വിവരം അറിയുന്നത്. അയാളുടെ ആദ്യ ഭാര്യ വിളിച്ചപ്പോൾ താൻ ഫോൺ അറ്റന്റ് ചെയ്തു. ഇത് തന്റെ ഭർത്താവിന്റെ ഫോൺ നമ്പറാണെന്നാണ് അവർ പറഞ്ഞത്. തുടർന്ന് യുവാവിന്റെ ഐഡി കാർഡ് പരിശോധിച്ചപ്പോഴാണ് മുസ്ലീമാണെന്ന വിവരം അറിഞ്ഞതെന്ന് യുവതി പറഞ്ഞു. അയാൾക്ക് ആദ്യഭാര്യയിൽ രണ്ട് മക്കൾ ഉണ്ടെന്നും അപ്പോഴാണ് അറിഞ്ഞത്.
ഇതിന് പിന്നാലെ തന്നെ മുസ്ലീം മതം സ്വീകരിക്കാൻ നിർബന്ധിച്ചുവെന്നും വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിച്ചുവെന്നും യുവതി പറഞ്ഞു. കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ഇവിടെ നിന്നും രക്ഷപ്പെട്ട യുവതി ഇൻഡോറിലെത്തി പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് യുവാവിനെ അവിടേക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിൽ താൻ നാല് യുവതികളെ വിവാഹം ചെയ്തിട്ടുണ്ടെന്ന് പ്രതി വെളിപ്പെടുത്തി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Comments