ദുബായ്: ഇന്ത്യൻ ദമ്പതികളെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ശരിവെച്ച് ദുബായ് അപ്പീൽ കോടതി. വ്യവസായി ഹിരൺ ആദിയ, വിധി ആദിയ എന്നിവരെ കുത്തി കൊലപ്പെടുത്തിയ പാകിസ്താനി നിർമ്മാണ തൊഴിലാളിയ്‌ക്കാണ് വധശിക്ഷ വിധിച്ചത്. 2020ലായിരുന്നു ഇയാൾ ഇന്ത്യൻ ദമ്പതികളെ കൊലപ്പെടുത്തിയത്.
സംഭവത്തിന് മാസങ്ങൾക്ക് മുൻപ് പ്രതി ഹിരൺ ആദിയയുടെ വില്ലയിൽ ജോലി ചെയ്തിരുന്നതായി പോലീസ് കണ്ടെത്തി. വ്യവസായിയും ഭാര്യയും താമസിക്കുന്ന ദുബായിലെ വില്ലയിലെത്തിയ പ്രതി താഴത്തെ നിലയിലെ നിന്ന് 1,965 ദിർഹം മോഷ്ടിച്ചു. കൂടുതൽ മോഷണത്തിനായി ഇയാൾ ദമ്പതികളുടെ കിടപ്പുമുറിയിലേക്ക് പോയി. ഉറങ്ങുകയായിരുന്ന ഹിരൺ ആദി ശബ്ദം കേട്ട് ഉണർന്ന ഉടനെ പ്രതി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. വ്യവസായിയുടെ തലയിലും നെഞ്ചിലും വയറിലും ഇടത് തോളിലുമായി 10 തവണ കുത്തേറ്റു. ഭാര്യയുടെ തല, കഴുത്ത്, നെഞ്ച് എന്നിവിടങ്ങളിലായി 14 തവണ കുത്തേറ്റിരുന്നു.
കിടപ്പുമുറിയുടെ പുറത്തു കടന്ന ഇയാൾ ദമ്പതികളുടെ മകളുടെ കഴുത്തിൽ കുത്തി ഗുരുതരമായി പരുക്കേൽപ്പിച്ചു. പരുക്കേറ്റ മകൾ പോലീസിനെയും പിതാവിന്റെ സുഹൃത്തിനെയും വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. കുറ്റം സമ്മതിച്ച പ്രതിക്ക് നേരത്തെ വധശിക്ഷ വിധിച്ചിരുന്നു. തുടർന്ന് അപ്പീൽ കോടതി ശിക്ഷ ശരിവയ്‌ക്കുകയായിരുന്നു. ദമ്പതികളുടെ മകളെ കൊലപ്പെടുത്താൻ ശ്രമിച്ചതിനും, 2000 ദിർഹം മോഷ്ടിച്ചതിനും ഇയാൾ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു.
Comments