ഫരീദ്‌കോട്ട്: പഞ്ചാബിൽ ദേര സച്ചാ സൗദ അനുയായി വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാളടക്കം മൂന്ന് പേർ അറസ്റ്റിലായി. ബർഗാരി സംഭവത്തിലെ പ്രതി പ്രദീപ് സിംഗ് കതാരിയയാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ ഖാലിസ്ഥാൻ ഗ്രൂപ്പും ഐഎസും തമ്മിലുള്ള ബന്ധത്തിന്റെ തെളിവുകളും ലഭിച്ചെന്നാണ് വിവരം. ശിവസേന നേതാവ് സുധീർ സുരിയുടെ കൊലപാതകവുമായി ഐഎസിന് ബന്ധമുണ്ടെന്ന് നേരത്തെ തെളിഞ്ഞിരുന്നു.
രഹസ്യവിവരത്തെ തുടർന്ന് ഡൽഹി പോലീസിന്റെ കൗണ്ടർ ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. കേസുമായി ബന്ധപ്പെട്ട മൂന്ന് പേരെ കൂടി പിടികൂടാനുണ്ടെന്നും ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
ഇന്നലെയാണ് ബൈക്കിലെത്തിയ അക്രമി സംഘം പ്രദീപ് സിംഗ് കതാരിയയെ കൊലപ്പെടുത്തിയത്. പ്രദീപിനൊപ്പമുണ്ടായിരുന്ന സുരക്ഷാ ഭടൻ തിരികെ വെടിയുതിർത്തെങ്കിലും അക്രമികൾ രക്ഷപ്പെടുകയായിരുന്നു. ബർഗാരി സംഭവത്തിലെ പ്രതിയായതിൽ പ്രദീപിനെതിരെ വധഭീഷണി നിലനിന്നിരുന്നു.
സിഖ് മതസ്ഥരുടെ പുണ്യഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിനെ അപമാനിച്ചെന്ന പേരിൽ നടന്ന കലാപമാണ് ബർഗാരി സംഭവം. മതഗ്രന്ഥത്തിന്റെ പുറങ്ങൾ വലിച്ചു കീറി ബർഗാരി ഗുരുദ്വാരയ്‌ക്ക് മുന്നിലിട്ട സംഭവത്തിൽ വലിയ കലാപമാണ് ഫരീദ്കോട്ടിലുണ്ടായത്. ഗുരു ഗ്രന്ഥ സാഹിബിന്റെ 110 പേജുകളാണ് 2015 ഒക്ടോബർ 12ന് കീറിയെറിഞ്ഞ നിലയിൽ കാണപ്പെട്ടത്.
Comments