ഷിംല : ഹിമാചൽ പ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് ആരംഭിച്ചു. രാവിലെ എട്ട് മണിയോടെയാണ് പോളിംഗ് ആരംഭിച്ചത്. ആദ്യ മണിക്കൂറുകളിൽ നാല് ശതമാനം പോളിംഗാണ് രേഖപ്പെടുത്തുന്നത്. തണുപ്പ് മൂലം ആദ്യ മണിക്കൂറുകളിൽ വോട്ടിംഗ് താരതമ്യേന കുറവായിരുന്നു. 68 മണ്ഡലങ്ങളിലേക്കായി 412 സ്ഥാനാർത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. 5,592,828 രജിസ്റ്റർ ചെയ്ത വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. 7,884 പോളിംഗ് ബൂത്തുകളിൽ വൈകീട്ട് അഞ്ച് മണി വരെയാണ് വോട്ടെടുപ്പ്.
മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂറും കുടുംബവും എത്തി വോട്ട് രേഖപ്പെടുത്തി. സെറാജ് നിയോജക മണ്ഡിയിലുള്ള പോളിംഗ് ബൂത്തിലെത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. ക്ഷേത്ര ദർശനത്തിന് ശേഷമാണ് മുഖ്യമന്ത്രി ബൂത്തിലെത്തിയത്. വലിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏറ്റവും പ്രധാനം ജനങ്ങൾ സമാധാന പരമായി വോട്ട് രേഖപ്പെടുത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിമാചലിലെ കോൺഗ്രസ് അദ്ധ്യക്ഷ പ്രതിഭാ സിങ്ങും പാർട്ടി എംഎൽഎ വിക്രമാദിത്യ സിങ്ങും ഷിംലയിലെ ഷാനി മന്ദിറിലെത്തി പ്രാർത്ഥിച്ച ശേഷമാണ് വോട്ട് രേഖപ്പെടുത്താൻ എത്തിയത്.
അതേസമയം ജനാധിപത്യത്തിന്റെ ഈ ആഘോഷത്തിൽ എല്ലാവരും പങ്കെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ദേവഭൂമിയിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കേണ്ടത് അനിവാര്യമാണ്. ആദ്യമായി പോളിംഗ് ബൂത്തുകളിലേക്ക് പോകുന്ന യുവ തലമുറയ്‌ക്ക് എല്ലാവിധ ആശംസകളും അറിയിക്കുന്നതായും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
അഴിമതി രഹിതമായ ഒരു സർക്കാരിന് മാത്രമേ ഹിമാചൽ പ്രദേശിലെ ജനങ്ങളുടെ ആഗ്രഹങ്ങൾ സഫലമാക്കാൻ സാധിക്കൂ എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ട്വിറ്ററിൽ കുറിച്ചു. സംസ്ഥാനത്തിന്റെ സുവർണ്ണ നാളെകൾക്കായി ഇന്ന് എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
Comments