ചെന്നൈ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസിലെ നളിനിയടക്കമുള്ള ആറ് പ്രതികളും ജയിൽ മോചിതരായി.നളിനിയുടെ ഭർത്താവ് മുരുകൻ, ടി. സുധീന്ദ്ര രാജ എന്ന ശാന്തൻ, ജയകുമാർ, ജയകുമാറിന്റെ ബന്ധു റോബർട്ട് പയസ്, പി. രവിചന്ദ്രൻ എന്നിവരാണ് 31 വർഷത്തെ ജയിൽവാസത്തിന് ശേഷം മോചിതരായത്.
വെല്ലൂർ,പുഴൽ എന്നീ ജയിലുകളിൽ കോടതി ഉത്തരവിന്റെ പകർപ്പുകൾ ലഭിച്ചതോടെ ഇവരെ മോചിതരാക്കുകയായിരുന്നു.ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് ആറുപേരും പുറത്തിറങ്ങിയത്. ഇതിൽ ശ്രീലങ്കൻ പൗരൻമാരായ മുരുകൻ, ശാന്തൻ, റോബർട്ട് പയസ്, ജയകുമാർ എന്നിവരെ രേഖകളില്ലാതെ രാജ്യത്ത് എത്തുന്ന വിദേശികളെ പാർപ്പിക്കുന്ന തിരുച്ചിറപ്പള്ളിയിലെ പ്രത്യേക കേന്ദ്രത്തിലേക്കു മാറ്റി.
നളിനി വെല്ലൂരിലെ വീട്ടിലേക്കാണു മടങ്ങിയത്. നളിനിയും ഭർത്താവ് മുരുകനും ലണ്ടനിലേക്ക് പോകാനാണ് തീരുമാനിച്ചിട്ടുള്ളതെന്നാണ് വിവരം. ഇവരുടെ മകൾ അവിടെ ഡോക്ടറാണ്.എനിക്കിത് ഭർത്താവും മകളുമൊത്തുള്ള ഒരു പുതിയ ജീവിതമാണെന്ന് നളിനി പുറത്തിറങ്ങിയ ശേഷം പറഞ്ഞു.തന്നെ പിന്തുണച്ചതിന് തമിഴ് ജനതയ്‌ക്കും സർക്കാരുകൾക്കും അവർ നന്ദി പറഞ്ഞു.
രവിചന്ദ്രനെ തൂത്തുക്കുടിയിലെ ബന്ധുക്കളെത്തിയാണ് കൂട്ടിക്കൊണ്ടുപോയത്.കേസിൽ മറ്റൊരു പ്രതിയായ പേരറിവാളനെ മെയ് പതിനെട്ടിന് മോചിപ്പിച്ചിരുന്നു. ഭരണഘടനയുടെ 142-ാം വകുപ്പ് പ്രകാരം പ്രത്യേക അധികാരം ഉപയോഗിച്ചായിരുന്നു പേരറിവാളനെ മോചിപ്പിച്ചത്. ഇത് ചൂണ്ടിക്കാട്ടി നളിനിയും രവിചന്ദ്രനും സമർപ്പിച്ച ഹർജിയെ തുടർന്നാണ് കേസിൽ ശേഷിക്കുന്ന 6 പേരെയും ജയിലിൽനിന്ന് മോചിപ്പിക്കാൻ കഴിഞ്ഞ ദിവസം സുപ്രീംകോടതി ഉത്തരവിട്ടത്. വധശിക്ഷയ്‌ക്കു വിധിക്കപ്പെട്ട പ്രതികൾക്കു പല ഘട്ടങ്ങളിലായി ശിക്ഷ ജീവപര്യന്തമാക്കിയിരുന്നു. ഇതിൽ ഇളവു നൽകിയാണ് മോചിപ്പിച്ചത്.















