ഛണ്ഡിഗഡ്: ജി-20 ലോഗോയിൽ താമരയുടെ ചിഹ്നം ഉപയോഗിച്ചതിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. കഴിഞ്ഞ ദിവസമായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ജി-20യുടെ ലോഗോയും തീമും വെബ്‌സൈറ്റും പുറത്തിറക്കിയത്. ”ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി” എന്നതാണ് ജി-20യുടെ മന്ത്രമെന്ന് ആഹ്വാനം ചെയ്താണ് പ്രധാനമന്ത്രി ലോഗോ പ്രകാശനം ചെയ്തത്. പ്രതിസന്ധിയേറിയ ഈ കാലഘട്ടത്തിൽ പ്രതീക്ഷയുടെ അടയാളമാണ് ലോഗോയിൽ ഉൾപ്പെടുത്തിയ താമരയെന്നും അദ്ദേഹം വിശേഷിപ്പിച്ചിരുന്നു.
തുടർന്ന് വിവിധയിടങ്ങളിൽ നിന്നുയർന്ന വിമർശനങ്ങളിൽ പ്രതികരണം അറിയിക്കുകയായിരുന്നു കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്. നമ്മുടെ പൈതൃകവുമായി ബന്ധപ്പെട്ട പ്രതീകങ്ങളെച്ചൊല്ലിയാണ് ഇവിടെ വിവാദങ്ങൾ സൃഷ്ടിക്കപ്പെടുന്നത് എന്നോർക്കണം. ആഗോളതലത്തിൽ ജിഡിപിയുടെ 85 ശതമാനവും നേടിയ രാജ്യങ്ങളെ ഉൾക്കൊള്ളിച്ച് നടത്തുന്ന ജി-20 ഉച്ചകോടിയുമായി ബന്ധപ്പെട്ട ഒരു ലോഗോയാണ് പ്രധാനമന്ത്രി പുറത്തിറക്കിയിരിക്കുന്നത്. ആ ലോഗോയിൽ ഒരു താമരയുണ്ട്. ഈ ചിഹ്നം ഉപയോഗിച്ചതിന്റെ പേരിൽ ചിലരിവിടെ കൊടുങ്കാറ്റുണ്ടാക്കുകയാണ്. ഇത് ബിജെപിയുടെ പ്രതീകമാണെന്ന് പറഞ്ഞാണ് വിമർശനമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ഹരിയാനയിലെ ജജ്ജറിൽ നടന്ന ചടങ്ങിലാണ് പ്രതിരോധ മന്ത്രിയുടെ പ്രതികരണം.
1950-ൽ താമരയെ ദേശീയ പുഷ്പമായി പ്രഖ്യാപിച്ചുവെന്നതാണ് തിരിച്ചറിയേണ്ട യാഥാർത്ഥ്യം. കാരണം ഇന്ത്യയുടെ പൈതൃകത്തിന്റെ പ്രതീകം കൂടിയായിരുന്നു താമര. അതുകൊണ്ടാണ് അത് ദേശീയ പുഷ്പമായത്. 1857-ൽ ഒന്നാം സ്വാതന്ത്ര്യസമരം നടക്കുമ്പോൾ ഒരു കൈയിൽ താമരയും മറുകൈയിൽ റൊട്ടിയുമായി പോരാടിയവരാണ് നമ്മുടെ സ്വാതന്ത്ര്യ സമരസേനാനികളെന്നും രാജ്‌നാഥ് സിംഗ് ഓർമ്മിപ്പിച്ചു.
താമരപ്പൂവ് എന്നത് നമ്മുടെ ദേശീയ ചിഹ്നമാണെന്ന കാര്യം മറക്കണോ? പ്രധാനമന്ത്രി ചെയ്തത് വലിയ കുറ്റമാണെന്നാണോ? അനാവശ്യമായ ഒരു വിവാദമാണ് സൃഷ്ടിക്കുന്നത്. ഒരു പാർട്ടിയുടെ കൂടി ചിഹ്നമാണ് താമര എന്നതുകൊണ്ട് അതിനെ ദേശീയ പുഷ്പമായി കണക്കാക്കരുതെന്നാണോ? കൈപ്പത്തി ഒരു പാർട്ടിയുടെ ചിഹ്നമാണെന്ന് കരുതി നാം അത് ഉപയോഗിക്കാറില്ല? അല്ലെങ്കിൽ സൈക്കിൾ പാർട്ടി ചിഹ്നമാണെന്ന് കരുതി ഉപയോഗിക്കാതിരിക്കുന്നുണ്ടോ? ബിജെപി ഭരിക്കുന്നിടത്തോളം കാലം ദേശീയ പൈതൃകത്തെ ലക്ഷ്യമിട്ട് വിവാദങ്ങൾക്ക് തിരികൊളുത്താൻ ആരെയും അനുവദിക്കില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
ജി-20 ലോഗോ പ്രകാശനവേളയിൽ പ്രധാനമന്ത്രി നരേദ്രമോദി ജനങ്ങളോട് പറഞ്ഞത് ഇപ്രകാരമായിരുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇവിടെ ജി-20 ഉച്ചകോടി നടക്കുകയെന്നത് ഒരു നയതന്ത്ര യോഗം മാത്രമല്ല, ഭാരതത്തിന് ലഭിച്ച പുതിയ ഉത്തരവാദിത്വമാണ്. ഇന്ത്യയിൽ ലോകം അർപ്പിക്കുന്ന വിശ്വാസത്തിന്റെ അളവുകോൽ കൂടിയാണ് ഈ യോഗമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Comments