ദുബായ്: ‘വാക്കുകൾ പരക്കട്ടെ’ എന്ന പ്രമേയത്തിൽ ഷാർജ എക്സ്പോ സെന്ററിൽ നടന്നുവന്ന രാജ്യാന്തര പുസ്തകമേള സമാപിച്ചു. ലക്ഷക്കണക്കിനു പേർ സന്ദർശിച്ച മേള ഇപ്രാവശ്യം റെക്കോർഡുകൾ തിരുത്തിയെഴുതുമെന്നാണു സംഘാടകരായ ഷാർജ ബുക്ക് അതോറിറ്റി പ്രതീക്ഷിക്കുന്നത്. ഇന്ത്യയിൽ നിന്നുൾപ്പടെ ലോകത്തിന്റെ പലഭാഗത്ത് നിന്നും നിരവധി എഴുത്തുകാരാണ് ഇത്തവണ മേളയിലെത്തിയത്.
ലോകത്തിലെ തന്നെ ഏറ്റവും ബൃഹത്തായ പുസ്തക മേള എന്ന നേട്ടത്തിലേക്ക് കുതിച്ചു കൊണ്ടാണ് 41ാമത് അന്താരാഷ്‌ട്ര പുസ്തക മേളക്ക് സമാപനമാകുന്നത്. ഇന്ത്യയുൾപ്പെടെ 95 രാജ്യങ്ങളിൽ നിന്നു 2,213 പ്രസാധകരാണ് 15 ലക്ഷം പുസ്‌കതകങ്ങളുമായി ഇത്തവണ പുസ്തക മേളയിലെത്തിയത്. ഇന്ത്യയിൽ നിന്നു 112 പ്രസാധകർ പങ്കെടുത്തിരുന്നു. ഇതിൽ ഭൂരിഭാഗവും മലയാളത്തിൽ നിന്നാണ്.
അറബ് ലോകത്ത് നിന്ന് 1,298, രാജ്യാന്തര തലത്തിൽ നിന്ന് 915 പ്രസാധകരാണ് പങ്കെടുക്കുത്തത്. എല്ലായിടത്തും വൻ തിരക്കാണ് അനുഭവപ്പെട്ടത്. 339 പ്രസാധകരെ അണിനരത്തുന്ന യുഎഇയാണ് ഏറ്റവും മുന്നിൽ. ഈജിപ്ത്306, ലബനൻ125, സിറിയ95, യുകെ61 എന്നിങ്ങനെയാണ് പങ്കെടുക്കുന്ന മറ്റു പ്രസാധകർ. 2022 ലെ ബുക്കർ പ്രൈസ് നേടിയ ഇന്ത്യൻ എഴുത്തുകാരി ഗീതാഞ്ജലി ശ്രീ, ഇന്ത്യൻഅമേരിക്കൻ എഴുത്തുകാരൻ ദീപക് ചോപ്ര,ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ, ഇന്ത്യൻ വംശജയായ കനേഡിയൻ കവയിത്രി റുപി കൗർ, കാർട്ടൂണിസ്റ്റും എഴുത്തുകാരനുമായ ഇൻ പിയേഴ്സ്, ബ്രിട്ടീഷ് എഴുത്തുകാരൻ പികോ അയ്യർ, അമേരിക്കൻ എഴുത്തുകാരൻ ഡി.ജെ.പാമർ, ഓസ്ട്രേലിയൻ ഫാഷൻ ഇല്ലസ്ട്രേറ്റർ മേഗൻ ഹെസ് തുടങ്ങി നിരവധി പ്രമുഖർ മേളയിലെത്തി. പ്രവാസികളുടേതും നാട്ടിൽ നിന്നുള്ള എഴുത്തുകാരുടേതുമുൾപ്പെടെ നൂറുകണക്കിനു പുസ്തകങ്ങൾ ഇപ്രാവശ്യം മേളയിൽ പ്രകാശനം ചെയ്തു.
Comments