കറാച്ചി: പാകിസ്താന്റെ തോൽവിക്ക് കാരണം നായകൻ ബാബർ അസമിന്റെ ആത്മവിശ്വാസക്കുറവ് ഒന്നുമാത്രമാണെന്ന് തുറന്നടിച്ച് മുൻതാരം ഡാനിഷ് കനേരിയ. അതേ സമയം ടീം ഇന്ത്യ ഹാർദ്ദിക് പട്ടേലിന്റെ കീഴിൽ വൻകരുത്തുനേടുമെന്നും അടുത്ത ലോകകപ്പ് സ്വന്തമാക്കുമെന്നും പാക് മുൻ താരം ഉറപ്പിച്ചു പറയുകയാണ്.
ഭാഗ്യം കൊണ്ട് മാത്രം സെമിയിലെത്തുക. ഗ്രൂപ്പിൽ ഇന്ത്യയോടും സിംബാബ്വേയോടും തോറ്റുതുന്നംപാടുക. ടീമിലെ ഒരു താരത്തേയും പ്രചോദിപ്പിക്കാനാകാതെ കാഴ്ചക്കാരനാവുക. ബാറ്റിംഗിൽ ഒട്ടും തിളങ്ങാനാകാതെ പോവുക. ബാബർ അസമിന്റെ തലതെറിയ്‌ക്കാൻ ഫൈനലിന് മുന്നേ തന്നെ ഇത്രയും കാരണങ്ങൾ ധാരാളമാണെന്നാണ് ഡാനിഷ് നടത്തുന്ന വിശകലനം. ഇംഗ്ലണ്ടിന്റെ സർവ്വാധിപത്യം കണ്ട ടി20 ലോകകപ്പ് ഫൈനലിൽ തോറ്റതോടെ പാകിസ്താൻ നായകൻ ബാബർ അസമാണ് ടീമിനെ തോൽപ്പിച്ചതെന്ന് ഡാനിഷടക്കം നിരവധി താരങ്ങൾ വിമർശിക്കുകയാണ്.
പാക് ക്രിക്കറ്റിൽ വംശീയ വിദ്വേഷത്തിന് ഇരയായി ടീമിന് പുറത്തുപോകേണ്ടിവന്ന ദാനിഷ് കനേരിയയാണ് ബാബർ അസമിനെതിരെ കൃത്യമായ വിശകലനം നടത്തുന്നത്. ഇംഗ്ലണ്ടിന്റെ ബൗളിംഗ് നിര അത്ര കേമമൊന്നുമല്ല. പാക് മധ്യനിരയെ ആത്മവിശ്വാസത്തോടെ നയിക്കാൻ ഒരാളുണ്ടായിരുന്നെങ്കിൽ 160 റൺസ് എടുക്കാമായിരുന്നുവെന്നും എങ്കിൽ കളി മാറുമായിരുന്നുവെന്നുമാണ് മുൻതാരങ്ങൾ പറയുന്നത്.
ബാബർ ഒരിക്കലും ഒരു മികച്ച ക്യാപ്റ്റനല്ലെന്ന് തെളിയിച്ചു കഴിഞ്ഞു. മൈതാനത്ത് അയാളുടെ സാന്നിദ്ധ്യം ടീമിന് ഒരു കരുത്തും പകരുന്നില്ല. മികച്ച സ്പിന്നറായ മുഹമ്മദ് നവാസിനെക്കൊണ്ട് ഒരു ഓവർ പോലും എറിയിക്കാതിരുന്നതും ഇംഗ്ലണ്ടിന് കാര്യങ്ങൾ എളുപ്പമാക്കിയെന്നും കനേരിയ പറയുന്നു.















