ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷന്റെ ഭാഗമായ അത്‌ലറ്റ്‌സ് കമ്മീഷൻ പുന:സംഘടിപ്പിച്ചു. അഭിനവ് ബിന്ദ്രയെ മുന്നേ നാമനിർദ്ദേശം ചെയ്തതിന് പിറകേ 10 പ്രമുഖ താരങ്ങളെയാണ് ഐകകണ്‌ഠ്യേന തിരഞ്ഞെടുത്തത്. ബിന്ദ്രയ്‌ക്കൊപ്പം മുൻ ഹോക്കി നായകൻ സർദാർ സിംഗും യഥാക്രമം ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയുടേയും ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടേയും അനുബന്ധ സമിതി അംഗങ്ങളെന്ന നിലയിൽ 12 അംഗ കമ്മിറ്റിയിലെ സുപ്രധാന അംഗങ്ങളായിരിക്കും.
ഇന്ത്യയുടെ മെഡൽ ക്ഷാമം തീർത്ത് മുന്നേറിക്കൊണ്ടിരിക്കുന്ന ഒളിമ്പ്യന്മാരുടെ കരുത്തിലാണ് ഇത്തവണ ഒളിമ്പിക്‌സ് അത്‌ലറ്റ്‌സ് കമ്മീഷൻ പുന:സംഘ ടിപ്പിക്കപ്പെട്ടത്. ബോക്‌സിംഗ് ഇതിഹാസം മേരികോം, ബാഡ്മിന്റൺ താരം പി.വി.സിന്ധു, ശിവ കേശവൻ എന്നിവരുൾപ്പടെ 10 താരങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്.
ഭാരോദ്വഹനത്തിൽ ചരിത്രം തിരുത്തിയ മീരാഭായ് ചാനു, ഷൂട്ടിംഗിലെ ഗഗൻ നാരംഗ്, അജന്ത ശരത് കമാൽ, റാണി രാംപാൽ, ഭവാനി ദേവി, ബജരംഗ് ലാൽ, ഓം പ്രകാശ് എന്നിവരാണ് ഉന്നത തല സമിതിയിലെ മറ്റ് അംഗങ്ങൾ. അത്‌ലറ്റ്‌സ് കമ്മീഷനിലേയ്‌ക്ക് എതിർ സ്ഥാനാർത്ഥികളില്ലാതിരുന്നതിനാൽ നാമനിർദ്ദേശ പത്രികയിൽ ഉൾപ്പെട്ട 10 പേരും തിരഞ്ഞെടുക്കപ്പെട്ടു.















