എറണാകുളം : ആലുവ യുസി കോളേജിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി മലയാള വിഭാഗം ഒരുക്കിയ കലാസൃഷ്ടിയെ സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ. കലാസൃഷ്ടി ഒരുക്കിയ വിദ്യാർത്ഥികളുടെയും മലയാള വിഭാഗത്തിന്റെയും വിശദീകരണമാണ് കോളേജ് അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്. മലയാള വിഭാഗം ഒരുക്കിയ കലാസൃഷ്ടിയെ സംബന്ധിച്ച് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചകൾ ഉയരുന്ന സാഹചര്യത്തിലാണ് കോളേജിന്റെ നടപടി.
കോളേജിൽ ഹൈന്ദവ ഗ്രന്ഥങ്ങളായ തിരുക്കുറൽ, ശ്രിമഹാഭാഗവതം, ശിവപുരാണം എന്നിവയ്‌ക്ക് മേൽ കസേരയിട്ട് ഭരണഘടന വച്ചിരുന്ന സംഭവമാണ് വിവാദമായത്. ഹൈന്ദവ വിശ്വാസികൾ വളരെ ഭക്തിയോടും വിശ്വാസത്തോടും കാണുന്ന ഗ്രന്ഥങ്ങൾ നിലത്തിട്ട് അതിന് മുകളിൽ കസേര ഇട്ടിരിക്കുന്നത് വലിയ വിമർശനങ്ങൾക്കാണ് വഴിവച്ചത്. ഹിന്ദു വികാരം വ്രണപ്പെടുത്തിയ ഈ സംഭവത്തിനെതിരെ നിരവധി പേർ രംഗത്ത് വന്നിരുന്നു. എന്നാൽ മറ്റ് മതഗ്രന്ഥങ്ങളൊന്നും കസേരക്ക് താഴെ ഉണ്ടായിരുന്നില്ല.സംഭവത്തിൽ കോളേജിന്റെ വിശദീകരണ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ .
ആലുവ യു സി കോളേജിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സെന്റീനിയൽ വിസ്ത 2022 എന്ന പേരിൽ നവംബർ 7 മുതൽ 12 വരെ മെഗാ പ്രദർശനം നടക്കുകയുണ്ടായി. പ്രദർശനത്തിൽ മലയാള വിഭാഗം ഒരുക്കിയ ഒരു കലാസൃഷ്ടിയെ സംബന്ധിച്ച് പലതരത്തിലുള്ള ചർച്ചകൾ സമൂഹമാദ്ധ്യമത്തിലൂടെ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് കലാസൃഷ്ടി ഒരുക്കിയ വിദ്യാർത്ഥികളുടെയും മലയാള വിഭാഗത്തിന്റെയും വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
യു സി കോളേജ് മതേതരമൂല്യങ്ങൾക്ക് വലിയ പ്രാധാന്യം കൽപ്പിക്കുന്ന സ്ഥാപനമാണ്. എല്ലാ മത ചിന്തകളെയും മതഗ്രന്ഥങ്ങളെയും ആദരപൂർവ്വമാണ് കോളേജ് കാണുന്നത്. കലാസൃഷ്ടി എന്ന നിലയിൽ അവതരിപ്പിച്ച ഇൻസ്റ്റലേഷൻ മതവികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെന്ന് മനസ്സിലാക്കുന്നു. ഇൻസ്റ്റലേഷൻ ഒരുക്കിയതിൽ വിദ്യാർത്ഥികൾക്ക് സംഭവിച്ച ഗൗരവകരമായ അനാസ്ഥയിൽ യു സി കോളേജ് നിർവ്യാജ്യാമായ ഖേദം പ്രകടിപ്പിക്കുന്നു. ഇത് സംബന്ധിച്ചുണ്ടായ വീഴ്ചയിൽ കൂടുതൽ അന്വേഷണം നടത്തി ആവശ്യമായ തുടർന്നടപടികൾ സ്വീകരിക്കുന്നതാണ്.
Comments