പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസ് കൃഷ്ണയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് നേതാവ് യഹിയ തങ്ങളെ കസ്റ്റഡിയിൽ വാങ്ങി പോലീസ്. പാലക്കാട് ടൗൺ സൗത്ത് പോലീസാണ് കസ്റ്റഡിയിൽ വാങ്ങിയത്. ശ്രീനിവാസിന്റെ കൊലപാതകത്തിൽ യഹിയ്‌ക്ക് പങ്കുള്ളതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതിൽ വിശദമായ അന്വേഷണത്തിന് വേണ്ടിയാണ് തങ്ങളെ കസ്റ്റഡിയിൽ വാങ്ങിയത്.
നിലവിൽ രാജ്യദ്രോഹ കേസിൽ അറസ്റ്റിലായ യഹിയ തങ്ങൾ വിയ്യൂർ ജയിലിൽ റിമാൻഡിലാണ്. ഇവിടെയെത്തിയാണ് അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങിയത്. ഇയാളെ വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പാലക്കാട്ടെത്തിക്കും. ശ്രീനിസിന്റെ കൊലപാതകത്തിൽ പങ്കുള്ളതായി കണ്ടെത്തിയതിനെ തുടർന്ന് യഹിയ തങ്ങളെ പോലീസ് പ്രതി ചേർത്തിരുന്നു. കേസിലെ 45ാം പ്രതിയാണ് യഹിയ.
ശ്രീനിവാസിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ സംഘത്തിലെ പ്രധാനിയാണ് യഹിയ തങ്ങൾ. യഹിയയ്‌ക്ക് പുറമേ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയായിരുന്ന റൗഫും കേസിൽ പ്രതിയാണ്. കേസുമായി ബന്ധപ്പെട്ട് റൗഫിനെ കഴിഞ്ഞ ആഴ്ച പാലക്കാട്ടെ വിവിധയിടങ്ങളിൽ എത്തിച്ച് തെളിവെടുത്തിരുന്നു. സമാനമായ രീതിയിൽ കസ്റ്റഡിയിൽ എടുത്ത യഹിയയെയും വിവിധയിടങ്ങളിൽ എത്തിച്ച് തെളിവെടുക്കും.
Comments