ഹൈദരാബാദ്: ഐപിഎല്ലിന്റെ പുതിയ സീസണിലേയ്‌ക്ക് സമ്പൂർണ്ണ അഴിച്ചുപണി നടത്താനൊരുങ്ങി സൺറൈസേഴ്‌സ് ഹൈദരാബാദ്. സൂപ്പർതാരങ്ങളായ കെയ്ൻ വില്യംസണിനേയും നിക്കോളാസ് പൂരനേയുമടക്കം 12 താരങ്ങളെയാണ് ഒഴിവാക്കിയത്. വരാനിരിക്കുന്ന ലേലത്തിൽ കാശ് നഷ്ടപ്പെടാതെ ഏറ്റവും മികച്ചവരെ റാഞ്ചാനാണ് ലക്ഷ്യമിടുന്നത്.
രണ്ട് ലോകോത്തര താരങ്ങളെ അടക്കം 12 പേരെ തള്ളിയതോടെ 42.25കോടിരൂപയാണ് ഹൈദരാബാദിന് കയ്യിൽ മിച്ചം വന്നിരിക്കുന്നത്. മറ്റ് ഒരു ടീമിനും ഇത്രയും പണം മിച്ചംപിടിക്കാനായിട്ടില്ലെന്നതാണ് സൂചന. നാല് വിദേശ താരങ്ങളെ വരെ ടീമിലെടുക്കാൻ നിലവിലെ തുക സൺറൈസേഴ്‌സിനെ സഹായിക്കും.
കെയിൻ വില്യംസൺ, നിക്കോളാസ് പൂരൻ, പ്രിയം ഗാർഗ്, വിഷ്ണു വിനോദ്, ജഗദീശ് സുചിത്, രവികുമാർ സമർത്ഥ്, റൊമാരിയോ ഷെപ്പേർഡ്, സൗരഭ് ദുബെ, സീൻ ആബട്ട്, ശശാങ്ക് സിംഗ്, ശ്രേയസ്സ് ഗോപാൽ, സുശാന്ത് മിശ്ര എന്നിവരാണ് ടീമിന് പുറത്തേക്ക് പോയത്.
നിലവിൽ ഭുവനേശ്വർ കുമാർ, ടി.നടരാജൻ, ഉമ്രാൻ അക്മൽ, ഐഡൻ മാർകറാം, രാഹുൽ ത്രിപാഠി, ഗ്ലെൻ ഫിലിപ്‌സ്, വാഷിംഗ്ടൺ സുന്ദർ, അബ്ദുൾ സമദ്, അഭിഷേക് ശർമ, മാർക്കോ ജാൻസൻ, ഫസൽ ഹഖ് ഫറൂഖി, കാർത്തിക് ത്യാഗി എന്നിവരാണ് ടീമിലുള്ളത്.
ബൗളിംഗ് കരുത്തിനെ നിലനിർത്തി ബാറ്റിംഗിലാണ് പുതിയവരെ ടീമിലെടുക്കാൻ സൺറൈസേഴ്‌സ് ഉദ്ദേശിക്കുന്നത്. നിലവിൽ ടീമിലുള്ള ഐഡൻ മാർകറാം, രാഹുൽ ത്രിപാഠി, ഗ്ലെൻ ഫിലിപ്‌സ്, വാഷിംഗ്ടൺ സുന്ദർ എന്നിവർ മികച്ച ഫോമിലുള്ള വരാണ്. നല്ല രണ്ട് ബാറ്റ്‌സ്മാൻമാരെ വൻവിലകൊടുത്ത് എടുക്കാൻ നിലവിൽ ഒരു പ്രയാസവുമില്ല. അങ്ങിനെ വന്നാൽ സൺറൈസേഴ്‌സ് 2023 സീസണിലെ ഏറ്റവും അപകടകാരിയായ ടീമായി മാറും.















