ആലപ്പുഴ : കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ ധനകാര്യ സ്ഥാപനത്തിലെ 4 ഡയറക്ടർ ബോർഡ് അംഗങ്ങൾ അറസ്റ്റിൽ.കുമാരപുരം എനിക്കാവ് ഗുരുദേവ ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്മെൻറ് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ഡയറക്ടർമാരാണ് അറസ്റ്റിലായത്. എരിക്കാവ് പൂഴിക്കാട്ടിൽ വീട്ടിൽ അജിത് ശങ്കർ, ഊടത്തിൽ കിഴക്കേതിൽ സുകുമാരൻ, കണ്ടലിൽ വീട്ടിൽ രാജപ്പൻ, ധനകാര്യ സ്ഥാപനത്തിന്റെ ട്രഷറർ മണിലാലിന്റെ ഭാര്യ ദീപ്തി മണിലാൽ എന്നിവരാണ് അറസ്റ്റിലായത്.നിക്ഷേപകർക്ക് ഉയർന്ന പലിശ വാഗ്ദാനം ചെയ്താണ് ഇവർ തട്ടിപ്പ് നടത്തിയത്.
തൃക്കുന്നപ്പുഴ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം നാല് പേരുടെയും വീടുകളിൽ എത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ദീപ്തിയുമായി ബന്ധപ്പെട്ട കേസുകൾ വീയപുരം പോലീസ് സ്റ്റേഷനിലാണ് നിലനിൽക്കുന്നത്. അതിനാൽ ഇവരെ വീയപുരം പോലീസിന് കൈമാറി. ബാക്കി മൂന്ന് പ്രതികളുടെയും അറസ്റ്റ് തൃക്കുന്നപ്പുഴ പോലീസ് രേഖപ്പെടുത്തി.
47 പരാതികളിലാണ് തൃക്കുന്നപ്പുഴ പോലീസ് കേസ് എടുത്തിരിക്കുന്നത്. ധനകാര്യ സ്ഥാപനത്തിന്റെ പ്രസിഡന്റ് എം. ചന്ദ്രമോഹൻ, വൈസ് പ്രസിഡൻറ് സതീശൻ, സെക്രട്ടറി ടി. പി പ്രസാദ്, ട്രഷറർ മണിലാൽ എന്നിവർ ഒളിവിലാണ്. സ്ഥാപനത്തിനെതിരെ കാർത്തികപ്പള്ളി ലീഗൽ സർവീസസ് കമ്മിറ്റിക്ക് ലഭിച്ചിരിക്കുന്നത് നിക്ഷേപകരുടെ എണ്ണൂറിൽപ്പരം പരാതികളാണ് . ഇതിൽ ആദ്യം ലഭിച്ച 300 പരാതികളിൽ ശനിയാഴ്ച്ച ഹരിപ്പാട് കോടതിയിൽ അദാലത്ത് നടന്നു.
ആറ് മാസത്തിനുള്ളിൽ പരിഹാരം കാണാമെന്നാണ് ധനകാര്യ സ്ഥാപന ഉടമസ്ഥർക്ക് വേണ്ടി അദാലത്തിൽ ഹാജരായ അഭിഭാഷകർ പറഞ്ഞത്. ഒളിവിലുള്ള പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാക്കിയുള്ളവർ ഉടൻ അറസ്റ്റിലാകുമെന്നും പോലീസ് വ്യക്തമാക്കി.
Comments