ന്യൂഡൽഹി: ട്വന്റി 20 ലോകകപ്പിലെ ഇന്ത്യൻ ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് കടുത്ത നടപടികളിലേക്ക് കടന്ന് ബിസിസിഐ. ചേതൻ ശർമ്മ അദ്ധ്യക്ഷനായ നാലംഗ സെലക്ഷൻ കമ്മിറ്റി പിരിച്ചു വിട്ടു.
ചേതൻ ശർമ്മ സെലക്ഷൻ കമ്മിറ്റി ചെയർമാനായിരുന്ന കാലയളവിൽ നടന്ന 2021 ട്വന്റി ലോകകപ്പിൽ ഇന്ത്യ നോക്കൗട്ട് ഘട്ടത്തിൽ കടക്കാതെ പുറത്തായിരുന്നു. അന്താരാഷ്‌ട്ര ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യ ന്യൂസിലൻഡിനോട് തോറ്റിരുന്നു.
ചേതൻ ശർമ്മ, ഹർവീന്ദർ സിംഗ്, സുനിൽ ജോഷി, ദേബാശിഷ് മൊഹന്തി എന്നിവരടങ്ങുന്ന സെലക്ഷൻ കമ്മിറ്റിയാണ് ബിസിസിഐ പിരിച്ചു വിട്ടിരിക്കുന്നത്. ദേശീയ സെലക്ഷൻ കമ്മിറ്റിയിലേക്ക് ബിസിസിഐ അപേക്ഷകൾ ക്ഷണിച്ചതോടെയാണ് ചേതൻ ശർമ്മയുടെയും സംഘത്തിന്റെയും കാര്യത്തിൽ തീരുമാനമായത്.
ലോകകപ്പിലെ മോശം പ്രകടനത്തെ തുടർന്ന് സീനിയർ ടീമിൽ സമഗ്രമായ മാറ്റത്തിന് ബിസിസിഐ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഫോമിന്റെ നിഴലിൽ പോലും അല്ലാത്ത സീനിയർ താരങ്ങൾക്ക് മാന്യമായി വിരമിക്കാൻ അവസരം നൽകുക എന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് ബിസിസിഐ കടക്കാനൊരുങ്ങുന്നു എന്നതിന്റെ സൂചനയായാണ് സെലക്ഷൻ കമ്മിറ്റിക്കെതിരായ നടപടി വിലയിരുത്തപ്പെടുന്നത്.















