അഹമ്മദാബാദ്; പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിൽ ബി.ജെ.പി യുടെ വിജയസങ്കൽപ്പ് സമ്മേളനങ്ങളെ അഭിസംബോധന ചെയ്യും. ദേറാജി, അമറേലി ,ധോരാജി,എന്നിവിടങ്ങളിൽ നടക്കുന്ന ബി.ജെ.പി റാലികളിലാണ് പ്രധാനമന്ത്രി സംസാരിക്കുക.തിരഞ്ഞെടുപ്പ് പ്രചാരണത്തിനൊപ്പം അദ്ദേഹം സോമനാഥ ക്ഷേത്രത്തിൽ ദർശനം നടത്തും. 19,20,21 തീയതികളിലായി എട്ട് റാലികളാണ് പ്രധാനമന്ത്രി സംസ്ഥാനത്ത് നടത്തുന്നത്. ഇന്നലെ വൽസദിൽ പ്രധാനമന്ത്രി നടത്തിയ റോഡ്ഷോയിലും സമ്മേളനത്തിലും ആയിരങ്ങളാണ് പങ്കെടുത്തത്.
റാലിയിൽ ഗുജറാത്തും ബിജെപിയും തമ്മിലുള്ളത് അനിഷേധ്യമായ ബന്ധമാണെന്ന് പ്രധാനമന്ത്രി പറഞ്ഞത് നിറഞ്ഞ കൈയ്യടികളോടെയാണ് ജനങ്ങൾ സ്വീകരിച്ചത്. ഞാൻ എന്തിനാണ് ഇത്ര കഠിനാധ്വാനം ചെയ്യുന്നതെന്ന് ആളുകൾ എന്നോട് ചോദിക്കുന്നു. സർവേകളും രാഷ്ട്രീയ നിരൂപകരും ജനങ്ങളും പോലും പറയുന്നത് ബിജെപി വൻ വിജയം നേടുമെന്നാണ്. പിന്നെ എന്തിനാണ് ഇത്ര കഠിനാധ്വാനം ചെയ്യുന്നത്? ബി.ജെ.പിയെ വീണ്ടും അധികാരത്തിലെത്തിക്കാനുള്ള തീരുമാനത്തിലാണ് ഗുജറാത്തിലെ ജനങ്ങൾ. പക്ഷേ, ജനാധിപത്യത്തിൽ, ഞാൻ ജനങ്ങളുടെ അടുത്ത് പോയി ചെയ്ത പ്രവർത്തനങ്ങളുടെ കണക്ക് നൽകുകയും വോട്ടിന്റെ രൂപത്തിൽ അവരുടെ അനുഗ്രഹം തേടുകയും ചെയ്യേണ്ടത് എന്റെ കടമയാണ്. 22 വർഷമായി ഞാൻ നിങ്ങളുടെ സേവകനാണ്, വിശ്രമിച്ചിട്ടില്ല. എനിക്ക് കഴിയുന്നത് വരെ ഞാൻ നിങ്ങളെ സേവിക്കുംഎന്നായിരുന്നു വൽസദിലെ റാലി അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞത്.
കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്ന സർവേ ഫലങ്ങൾ ബിജെപി വൻ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേറുമെന്ന് ഉറപ്പിക്കുന്നതായിരുന്നു. ഇന്ത്യ-ടിവി മാട്രൈസ് അഭിപ്രായ സർവേ പ്രകാരം 182 അംഗ ഗുജറാത്ത് നിയമസഭയിൽ ബിജെപി 104 മുതൽ 119 വരെ സീറ്റുകൾ നേടി അധികാരം നിലനിർത്തും. കോൺഗ്രസിന് 53 മുതൽ 68 വരെ സീറ്റുകൾ മാത്രമാകും ലഭിക്കുക. ആം ആദ്മി പാർട്ടിക്ക് 6 സീറ്റുകൾ വരെ കിട്ടുമ്പോൾ മറ്റുള്ളവർക്ക് 3 സീറ്റുകൾ വരെ ലഭിക്കും
1995 മുതൽ തുടർച്ചയായി ആറ് തവണ ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയാണ് വിജയിക്കുന്നത്. ഇത്തവണയും വിജയം ആവർത്തിക്കാനുള്ള ശ്രമത്തിലാണ് പാർട്ടി. ഡിസംബർ 8ന് ഹിമാചൽ പ്രദേശിലെ വോട്ടെണ്ണലിനൊപ്പം ഗുജറാത്തിലും വോട്ടെണ്ണൽ നടത്തും. 182 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
Comments