ലിസ്ബൺ: പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് രണ്ട് മത്സരങ്ങളിൽ വിലക്ക്. കൗമാരക്കാരനായ ആരാധകന്റെ ഫോൺ എറിഞ്ഞു പൊട്ടിച്ച സംഭവത്തിൽ റൊണാൾഡോയുടെ ഭാഗത്ത് നിന്നും പെരുമാറ്റ ദൂഷ്യമുണ്ടായതായി സ്വതന്ത്ര അന്വേഷണ സമിതി കണ്ടെത്തിയതിനെ തുടർന്നാണ് റൊണാൾഡോക്ക് വിലക്ക് ഏർപ്പെടുത്തിയത്. ഇതോടെ റൊണാൾഡോക്ക് അടുത്ത രണ്ട് പ്രീമിയർ ലീഗ് മത്സരങ്ങൾ നഷ്ടമാകും.
ഏപ്രിൽ മാസത്തിൽ ഗൂഡിസൺ പാർക്കിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എവർട്ടണിനോട് ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടിരുന്നു. ഇതിൽ നിരാശനായി നിൽക്കുന്ന റൊണാഡോയുടെ ചിത്രം പകർത്താൻ ശ്രമിച്ച ആരാധകന്റെ ഫോൺ പിടിച്ചു വാങ്ങി താരം നിലത്തെറിയുകയായിരുന്നു. സംഭവത്തിൽ റൊണാൾഡോക്ക് പോലീസ് താക്കീത് നൽകുകയും ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.
പിന്നീട് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ താരം മാപ്പ് ചോദിച്ചിരുന്നു. റൊണാൾഡോക്ക് 50,000 പൗണ്ട് പിഴയും വിധിച്ചിരുന്നു.
അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡും റൊണാൾഡോയും തമ്മിലുള്ള കരാർ കഴിഞ്ഞ ദിവസം പരസ്പര സമ്മത പ്രകാരം റദ്ദ് ചെയ്തിരുന്നു. നിലവിൽ ലോകകപ്പ് മത്സരങ്ങൾക്കായി ഖത്തറിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.
Comments