മംഗളൂരു : മംഗളൂരുവിലെ ക്ഷേത്രമാണ് സ്‌ഫോടനത്തിലൂടെ ലക്ഷ്യമിട്ടതെന്ന് ഇസ്ലാമിക് റസിസ്റ്റൻ കൗൺസിൽ തീവ്രവാദ സംഘടന. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് സംഘടന പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കർണാടക പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.
തങ്ങളുടെ ലക്ഷ്യം മംഗളൂരുവിലെ ക്ഷേത്രമായിരുന്നുവെന്നാണ് ഇവരുടെ പ്രസ്താവനയിൽ പറയുന്നത്. ”കാവി ഭീകരതയുടെ കോട്ടയായ” കദ്രിയിലെ ക്ഷേത്രമാണ് ലക്ഷ്യമിട്ടത്. എന്നാൽ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് സ്‌ഫോടനം നടന്നു. സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരനായ മുഹമ്മദ് ഷാരിക്കിന്റെ ചിത്രവും ഇതോടൊപ്പം പുറത്തുവിട്ടിട്ടുണ്ട്. അറബിയിൽ ‘മജ്ലിസ് അൽമുഖാവമത്ത് അൽഇസ്ലാമിയ” എന്നും എഴുതിയിട്ടുണ്ട്.
കർണാടകയിലെ ക്രമസമാധാന ചുമതലയുള്ള എഡിജിപി അലോക് കുമാറിനെയും ഭീകര സംഘടന ഭീഷണിപ്പെടുത്തി. നിങ്ങളുടെ സന്തോഷത്തിന് ആയുസ്സ് കുറവായിരിക്കുമെന്നും നിങ്ങളുടെ പ്രവൃത്തിയുടെ ഫലം ഉടൻ കൊയ്യുമെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്.
സംസ്ഥാനത്ത് ആൾക്കൂട്ട കൊലപാതകങ്ങൾ, അടിച്ചമർത്തുന്ന നിയമങ്ങൾ, മതഭീകരത തുടങ്ങിയ സംഭവങ്ങൾക്കെതിരെയാണ് തങ്ങൾ ഈ ആക്രമണം നടത്തിയതെന്ന് സംഘടന പ്രസ്താവനയിൽ പറഞ്ഞു.
ഇതോടെ മംഗളൂരു സ്‌ഫോടനത്തിന് കോയമ്പത്തൂർ ചാവേർ ആക്രമണവുമായി ബന്ധമുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. കോയമ്പത്തൂരിൽ പയറ്റി നോക്കിയ അതേ രീതി തന്നെയാണ് മംഗളൂരുവിലും പിന്തുടർന്നത്. എന്നാൽ പരിശീലനക്കുറവ് മൂലം രണ്ടും പാളിപ്പോയി.
Comments