ബംഗളൂരു : ടിപ്പു സുൽത്താന്റെ ജീവിതം ആസ്പദമാക്കി എഴുതിയ പുസ്തകത്തിന്റെ വിൽപ്പന തടഞ്ഞ് കോടതി. ടിപ്പു സുൽത്താനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ പുസ്തകം പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. ബംഗളൂരുവിലെ അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയാണ് വിതരണം നിർത്തിവെയ്‌ക്കാൻ ഉത്തരവിട്ടത്.
രംഗയാനയുടെ ഡയറക്ടർ അദ്ദണ്ട സി കരിയപ്പ രചിച്ച ടിപ്പു നിജ കനസുഗലു എന്ന പുസ്തകം കേസിൽ അടുത്ത വാദം കേൾക്കുന്നത് വരെ വിൽക്കരുതെന്നാണ് നിർദ്ദേശം. കടകളിലൂടെയോ ഓൺലൈനായോ പുസ്തകം വിൽക്കാൻ പാടില്ല. കന്നഡ ഭാഷയിലാണ് പുസ്തകം എഴുതിയിരിക്കുന്നത്.
ചരിത്രപരമായ രേഖകളോ തെളിവുകളോ ഇല്ലാതെ ടിപ്പു സുൽത്താനെക്കുറിച്ച് തെറ്റായ വിവരങ്ങളാണ് പുസ്തകത്തിൽ എഴുതിച്ചേർത്തിട്ടുള്ളത് എന്ന് കാണിച്ച് മുൻ ജില്ലാ വഖഫ് ബോർഡ് കമ്മിറ്റി ചെയർമാൻ ബി.എസ്.റഫീഉല്ലയാണ് കേസ് ഫയൽ ചെയ്തത്. പുസ്തകത്തിൽ കാണുന്ന തുരുകാരു എന്ന വാക്ക് മുസ്ലീം സമുദായത്തെ അപമാനിക്കുന്നതാണ്. പുസ്തകത്തിന്റെ പ്രകാശനം സാമൂഹിക പ്രക്ഷോഭത്തിലേക്ക് നയിക്കുമെന്നും ക്രമസമാധാനത്തെ തകിടം മറിക്കുമെന്നും അദ്ദേഹം വാദിച്ചു. പുസ്തകത്തിൽ അടങ്ങിയിരിക്കുന്ന വിവരങ്ങളുടെ ഉറവിടങ്ങൾ എവിടെയും ഉൾപ്പെടുത്തിയിട്ടില്ലെന്നും ഹർജിക്കാരൻ പറഞ്ഞു.
അതേസമയം പുസ്തകം ഗവേഷണത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ടിപ്പു സുൽത്താനെക്കുറിച്ചുള്ള സത്യം അനാവരണം ചെയ്യാനുള്ള ഉദ്ദേശ്യത്തോടെയാണ് പ്രസിദ്ധീകരിച്ചതെന്നും എഴുത്തുകാരൻ അവകാശപ്പെട്ടു. ടിപ്പു സുൽത്താനെ കുറിച്ച് സ്‌കൂളുകളിൽ പഠിപ്പിക്കുന്നത് തെറ്റാണെന്നും പുസ്തകത്തിൽ പറയുന്നുണ്ട്.
പുസ്തകത്തിൽ ടിപ്പു സുൽത്താനെ കുറിച്ച് തെറ്റായ വിവരങ്ങളുണ്ടെങ്കിൽ, അത് വിതരണം ചെയ്താൽ, സാമുദായിക സമാധാനത്തെയും ഐക്യത്തെയും ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു.















