ചെന്നൈ: വായിലെ അസുഖത്തിന് എട്ട് വയസ്സുകാരന്റെ ലിംഗത്തിൽ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ തമിഴ്നാട്ടിലെ ആശുപത്രിക്കെതിരെ പ്രതിഷേധം. മധുരയിലെ ആശുപത്രിയിലായിരുന്നു സംഭവം. സംഭവത്തിൽ കുട്ടിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി.
നവംബർ 21നായിരുന്നു വായിലെ മുഴയ്‌ക്ക് ശസ്ത്രക്രിയ ചെയ്യാൻ കുട്ടി ആശുപത്രിയിൽ എത്തിയത്. അടുത്ത ദിവസം തന്നെ ശസ്ത്രക്രിയ നടത്താനായി കുട്ടിയെ ഓപ്പറേഷൻ തിയേറ്ററിൽ പ്രവേശിപ്പിച്ചു. എന്നാൽ, വായിൽ ശസ്ത്രക്രിയ നടത്തുന്നതിന് പകരം കുട്ടിയുടെ ജനനേന്ദ്രിയത്തിൽ ശസ്ത്രക്രിയ നടത്തുകയായിരുന്നു.
വാർഡിലേക്ക് മാറ്റിയപ്പോഴായിരുന്നു കുട്ടിയുടെ ബന്ധുക്കൾ ശസ്ത്രക്രിയ മാറിപ്പോയ വിവരം മനസ്സിലാക്കിയത്. ഉടൻ ആശുപത്രി അധികൃതരെ അറിയിച്ചുവെങ്കിലും അവർ പരാതി അവഗണിക്കാൻ ശ്രമിച്ചു. മറ്റൊരു കുട്ടിക്ക് നടത്താനിരുന്ന ശസ്ത്രക്രിയ ആളുമാറി ചെയ്യുകയായിരുന്നു എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
അതേസമയം, വായിൽ ശസ്ത്രക്രിയ ചെയ്തെന്നും, മൂത്ര തടസ്സം ഒഴിവാക്കാനാണ് ജനനേന്ദ്രിയത്തിൽ ശസ്ത്രക്രിയ നടത്തിയതെന്നുമായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാൽ കുട്ടിയുടെ മാതാപിതാക്കളുടെ അനുവാദമില്ലാതെയാണ് ശസ്ത്രക്രിയ നടത്തിയതെങ്കിൽ അത് കുറ്റകരമാണ് എന്നാണ് പ്രതിഷേധിക്കുന്ന ബന്ധുക്കൾ പറയുന്നത്.
Comments