പത്തനംതിട്ട: ശബരിമല തീർത്ഥാടകരെ ചൂഷണം ചെയ്ത് കടക്കാർ. ഒരു നാരങ്ങ ഉപയോഗിച്ച് അഞ്ച് നാരങ്ങാവെള്ളം വരെ ഉണ്ടാക്കി ശബരിമല തീർത്ഥാടകരെ ചൂഷണം ചെയ്ത കടക്കാരന് പിഴയിടാക്കി. സന്നിധാനത്തെ ജ്യൂസ് കട, പാത്രക്കട പാണ്ടിത്താവളത്തിലെ ശ്രീഹരി ഭവൻ ഹോട്ടൽ എന്നീ കടകളിൽ നിന്നാണ് 5,000 രൂപ വീതം പിഴ ഈടാക്കിയത്.
ജ്യൂസ് കടയിൽ അളവിലും ഗുണത്തിലും വിലയിലും വ്യാപകമായി തട്ടിപ്പ് നടത്തുന്നതായും അന്വേഷണ സംഘം കണ്ടെത്തി. 43 രൂപ വില നിശ്ചയിച്ച തണ്ണിമത്തൻ ജ്യൂസിന് 54 രൂപ വാങ്ങിയതായും കണ്ടെത്തി. വെട്ടിപ്പ് തുടർന്നാൽ കർശന നടപടി ഉണ്ടാകുമെന്ന താക്കീതും മജിസ്‌ട്രേറ്റ് നൽകി. 120 രൂപ തീരുമാനിച്ച പാത്രത്തിന് സന്നിധാനത്തിന് സമീപമുള്ള പാത്രക്കടയിൽ 150 രൂപയാണ് ഈടാക്കിയിരുന്നത്.
കൊള്ളവില പരസ്യമായി എഴുതിവെച്ചാണ് കച്ചവടം. ഭക്ഷണസാധാനങ്ങൾക്ക് അമിതവില ഈടാക്കിയതിന് പാണ്ടിത്താവളത്തിലെ ഹോട്ടലിനും പിഴയിട്ടു. രാവിലെ നടത്തിയ പരിശോധനയിൽ കടകളിൽ നിന്ന് പഴകിയ ഭക്ഷണസാധാനങ്ങൾ പിടികൂടിയിരുന്നു. തുടർന്ന് കടയുടമകൾക്ക് താക്കീത് നൽകിയിരുന്നു. താക്കീത് നൽകിയിട്ടും തട്ടിപ്പ് തുടർന്ന കടകൾക്കാണ് പിഴയിട്ടത്. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്നും അയ്യപ്പന്മാരെ പറ്റിക്കുന്നത് തടയുമെന്നും പോലീസ് വ്യക്തമാക്കി.
Comments