ഇടുക്കി: നാരകക്കാനത്തെ വീട്ടമ്മയെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ. അയൽവാസിയായ സജി എന്ന് വിളിക്കുന്ന വെട്ടിയാങ്കൽ തോമസ് വർഗീസാണ് പോലീസിന്റെ പിടിയിലായത്. തമിഴ്‌നാട്ടിലെ കമ്പത്ത് നിന്നാണ് ഇയാൾ പിടിയിലായത്. മോഷണം തടഞ്ഞപ്പോഴാണ് ചിന്നമ്മയെ കൊലപ്പെടുത്തിയതെന്ന് ഇയാൾ സമ്മതിച്ചു.
അതിക്രൂരമായാണ് സജി ചിന്നമ്മയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. വെട്ടുകത്തിയുടെ പുറക് വശം കൊണ്ട് തലക്ക് അടിച്ചുവീഴ്‌ത്തിയതിന് ശേഷം വാക്കത്തി കൊണ്ട് വെട്ടി ജീവനോടെ കൊലപ്പെടുത്തുക ആയിരുന്നെന്ന് പ്രതി വ്യക്തമാക്കി. വീട്ടിൽ നിന്ന് മോഷ്ടിച്ച വളയും മാലയും പണയം വെച്ചതായും സജി വെളിപ്പെടുത്തി.
കഴിഞ്ഞ ദിവസമാണ് എൻപത് ശതമാനത്തിലധികം കത്തിക്കരിഞ്ഞ നിലയിൽ അടുക്കളയിൽ ചിന്നമ്മയുടെ മൃതദേഹം കണ്ടത്. മകനും മരുമകളും ഇവരുടെ മൂന്ന് മക്കളുമാണ് വീട്ടിൽ താമസിച്ചിരുന്നത്. എന്നാൽ സംഭവ സമയം ചിന്നമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കൊച്ചുമകൾ സ്‌കൂൾ വിട്ട് എത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ ചിന്നമ്മയുടെ മൃതദേഹം കണ്ടത്. അടുക്കളയിലെ ഗ്യാസ് സിലിണ്ടർ മറിഞ്ഞ് വീണുക്കിടക്കുന്ന നിലയിലായിരുന്നു. ഗ്യാസ് ചോർന്നാണ് മരണം സംഭവിച്ചതെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാൽ പിന്നീട് നടന്ന അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞത്.
Comments