ഖത്തർ: തുടർച്ചയായ രണ്ടാം ജയത്തോടെ ലോകകപ്പ് പ്രീക്വാർട്ടറിൽ ഇടംനേടി പോർച്ചുഗൽ. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു യുറുഗ്വായെ പോർച്ചുഗൽ പരാജയപ്പെടുത്തിയത്. ബ്രൂണോ ഫെർണാണ്ടസാണ് ടീമിന് വേണ്ടി രണ്ട് ഗോളുകളും നേടിയത്. 54ാം മിനിറ്റിൽ ചിപ് ഷോട്ടിലൂടെയും ഇൻജ്വറി ടൈമിൽ (90+3) പെനൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ചുമായിരുന്നു ബ്രൂണോയുടെ ഗോളുകൾ.
രണ്ട് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുമായി ഗ്രൂപ്പ് എച്ചിൽ ഒന്നാമതാണ് പോർച്ചുഗൽ. 3 പോയിന്റുമായി ഘാന രണ്ടാമതും ഒരു പോയിന്റുമായി ദക്ഷിണ കൊറിയ മൂന്നാമതുമാണ്. യുറുഗ്വായ് ഒരു പോയിന്റോടെ അവസാന സ്ഥാനത്താണ്. അവസാന ഗ്രൂപ്പ് മത്സരങ്ങൾക്ക് ശേഷമേ പ്രീക്വാർട്ടറിലേക്ക് കടക്കുന്ന രണ്ടാമത്തെ ടീം ഏതാണെന്ന് വ്യക്തമാകൂ.
കളിയുടെ രണ്ടാം പകുതിയിൽ നടത്തിയ കൃത്യമായ നീക്കത്തിനൊടുവിലാണ് പോർച്ചുഗൽ ആദ്യ ഗോൾ നേടിയത്. റാഫേൽ ഗുരേരോയുടെ പാസ് സ്വീകരിച്ച് ബോക്‌സിനകത്തേക്ക് ബ്രൂണോ തൊടുത്ത ഷോട്ടിലേക്ക് ക്രിസ്റ്റിയാനോ റൊണാൾഡോ കുതിച്ചുയർന്നു. ക്രിസ്റ്റ്യാനോയുടെ തലയിൽ തൊട്ടു തൊട്ടില്ല എന്ന മട്ടില്ല യുറുഗ്വായ് ഗോൾകീപ്പർ സെർജിയോ അൽവാരസിനേയും മറികടന്ന് വലയിലെത്തി.
ഈ ഗോൾ ആദ്യം ക്രിസ്റ്റ്യാനോയുടെ പേരിലാണ് ക്രെഡിറ്റ് ചെയ്യപ്പെട്ടതെങ്കിലും പരിശോധനയിൽ ക്രിസ്റ്റ്യാനോ പന്തിൽ തൊട്ടില്ലെന്ന് വ്യക്തമായി. ഇതോടെ ഗോൾ ബ്രൂണോയ്‌ക്ക് സ്വന്തമായി. കളി തീരാറായ ഘട്ടത്തിലാണ് പോർച്ചുഗലിന് പെനാൽറ്റിക്ക് അവസരം ലഭിക്കുന്നത്. പോർച്ചുഗൽ മുന്നേറ്റം പ്രതിരോധിക്കുന്നതിനിടെ പന്ത് ഡിഫൻഡറുടെ കയ്യിൽ തട്ടുകയായിരുന്നു. വിഎആർ പരിശോധനകൾക്ക് ശേഷം പെനാൽറ്റി അനുവദിക്കുകയായിരുന്നു. കിക്കെടുത്ത ബ്രൂണോ അനായാസം ഗോൾ നേടുകയായിരുന്നു.
Comments