കൊച്ചി: തിരുവനന്തപുരം കോർപ്പറേഷൻ നിയമനത്തിൽ പാർട്ടിപ്പട്ടിക തേടി അയച്ച കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രനെ സംരക്ഷിച്ച് സംസ്ഥാന സർക്കാർ. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് താൻ കത്തയച്ചിട്ടില്ലെന്നും പുറത്തുവന്ന കത്ത് തന്റേതല്ലെന്നും മേയർ മൊഴി നൽകിയതായി സർക്കാർ കോടതിയിൽ പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് സർക്കാരിന്റെ പ്രതികരണം.
കത്തിന്റെ ഉറവിടം തേടിയുള്ള അന്വേഷണം സിബിഐയ്ക്ക് കൈമാറേണ്ടതില്ലെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു. ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ തന്നെ കാര്യമായ പുരോഗതിയുണ്ടായിട്ടുണ്ട്. കേസ് അന്വേഷിക്കാനുള്ള സമയം ക്രൈം ബ്രാഞ്ചിന് അനുവദിക്കണം.വ്യാജരേഖ ചമച്ചത് ഉൾപ്പെടെയുള്ള എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം മുന്നോട്ട് പോവുകയാണ്. അതിനിടയിൽ കോടതി ഇടപെടലോ അന്വേഷണ ഏജൻസിയെ മാറ്റുകയോ ചെയ്യരുതെന്നും സർക്കാർ പറഞ്ഞു. കത്ത് മേയർ സ്ഥലത്തില്ലാത്ത സമയത്താണ് തയ്യാറാക്കിയതെന്നും സർക്കാർ പറഞ്ഞു.
ഈ കേസിൽ പരാതി നൽകിയ ഉടൻ തന്നെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ജുഡീഷ്യൽ അന്വേഷണമോ സിബിഐ അന്വേഷണമോ നടത്തണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജ് വാർഡ് മുൻ കൗൺസിലർ ജിഎസ് ശ്രീകുമാറാണ് ഹർജി നൽകിയത്. പരാതി നൽകിയ ഉടൻതന്നെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകുകയെന്നത് തെറ്റായ കീഴ് വഴക്കമാണെന്നും സർക്കാർ കോടതിയിൽ വാദിച്ചു.
Comments