തിരുവനന്തപുരം: രണ്ടായിരത്തിൽ ഒരാൾക്ക് മാത്രം വരുന്ന ആർത്രോഗ്രിപ്പോസിസ് മൾട്ടിപ്ലക്സ് കൺജെനിറ്റ(എഎംസി) ബാധിച്ച 21 മാസം പ്രായമുള്ള ആൺകുട്ടിയിൽ അപൂർവ്വവും സങ്കീർണ്ണവുമായ അനസ്‌തേഷ്യ വിജയകരമാക്കി കിംസ് ഹെൽത്ത്. എഎംസി എന്ന ഈ പ്രത്യേക രോഗാവസ്ഥ കേരളത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ട് കേസുകളിൽ ഒന്നാണ് ഇത്. കിംസ് ഹെൽത്തിലെ സീനിയർ പീഡിയാട്രിക് അനസ്‌തെറ്റിസ്റ്റ് ഡോ. എം ചാക്കോ രാമച്ചയും, സീനിയർ പീഡിയാട്രിക് സർജൻ ഡോ. നൂർ സത്താർ എൻഎസും അടങ്ങുന്ന പ്രഗത്ഭരായ മെഡിക്കൽ ടീമാണ് അനസ്‌തേഷ്യ സുപ്രധാന പങ്കുവഹിക്കുന്ന ഈ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചത്.
ചെറിയ താടിയെല്ല്, വലിയ നാവ്, മുറിയണ്ണാക്ക് തുടങ്ങിയ ഗുരുതര ശാരീരിക അവസ്ഥകളുമായാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതിനാൽ ജനറൽ അനസ്തേഷ്യയുടെ സാധ്യത തന്നെ മങ്ങിയിരുന്നു. അപൂർവ മസ്കുലോസ്കലെറ്റൽ ഡിസോർഡറായ ആർത്രോഗ്രിപ്പോസിസ് മൾട്ടിപ്ലക്സ് കൺജെനിറ്റ പ്രായം കൂടുംതോറും വർദ്ധിക്കുകയോ കുട്ടിയുടെ ചിന്താശക്തിയെ ബാധിക്കുകയോ ചെയ്യില്ലയെങ്കിലും, രോഗിയുടെ മസ്തിഷ്ക തകരാറുകൾക്കും ശ്വസന പ്രശ്നങ്ങൾക്കും ജനറൽ അനസ്തേഷ്യ കാരണമായേക്കാം. കുഞ്ഞിന്റെ ഭാരം വെറും 1.9 കിലോ ആയിരുന്നത് കൊണ്ട് തന്നെ വളരെ മുൻകരുതലുകളോടെയാണ് ശസ്ത്രക്രിയ നടത്തിയത്.
ഇത്തരമൊരു രോഗാവസ്ഥയിലുള്ള കുട്ടിയിൽ അനസ്തേഷ്യ പ്രയോഗിക്കുക എന്നത് വെല്ലുവിളി ഉയർത്തിയിരുന്നു. ശസ്ത്രക്രിയയ്‌ക്കിടെ ഉണ്ടാകാവുന്ന ചെറിയ രക്തസ്രാവം പോലും കുട്ടിയുടെ ജീവൻ അപകടത്തിലാക്കും. എന്നാൽ അപകട സാധ്യതകൾക്കിടയിലും ശസ്ത്രക്രിയ നടത്തേണ്ടത് അനിവാര്യമായിരുന്നുവെന്ന് ഡോക്ടർമാർ പറയുന്നു. ശസ്ത്രക്രിയയിലുടനീളം കുഞ്ഞിന്റെ ആരോഗ്യനില അനസ്‌തേഷ്യോളജിസ്റ്റ് വിലയിരുത്തി. അനസ്തറ്റിസ്റ്റുകളുടെയും ശസ്ത്രക്രിയാ വിദഗ്ദരുടെയും സംയുക്ത പരിശ്രമത്തിലൂടെയാണ് ഈ നേട്ടം സാധ്യമാക്കിയതെന്ന് ഡോ. എം ചാക്കോ രാമച്ച പറഞ്ഞു.
Comments